
പ്രധാന തിരഞ്ഞെടുപ്പുകളുടെ വർഷമാണ് 2024. ഇന്ത്യ, അമേരിക്ക, ഇന്തോനേഷ്യ, പാകിസ്ഥാന്‍, ബംഗ്ലദേശ്, മാലിദ്വീപ്, ശ്രീലങ്ക, ഭൂട്ടാന്‍ ഉൾപ്പടെ ഇത്രയധികം സുപ്രധാന തിരഞ്ഞെടുപ്പുകൾ നടക്കുന്ന വർഷമെത്താൻ ഇനി 20 വർഷം കഴിയണം. ആഗോളതലത്തിൽ ലോക ജനസംഖ്യയുടെ പകുതിയിലധികവും ഉൾപ്പെടുത്തുന്ന ഏകദേശം 200 കോടിയിലധികം വോട്ടർമാരാണ് ഈ വർഷം വോട്ട് രേഖപ്പെടുത്തുക. 27 രാജ്യങ്ങൾ ഉൾപ്പെടുന്ന യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ ഏകദേശം 60 രാജ്യങ്ങളിലും പ്രദേശങ്ങളിലുമാണ് 2024ൽ തിരഞ്ഞെടുപ്പ് നടക്കുക.
ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഇന്ത്യയിൽ തിരഞ്ഞെടുപ്പ് നടക്കുക. മൂന്നാം തവണത്തെ വിജയത്തുടർച്ചയുടെ പ്രതീക്ഷയിലാണ് മോദി സർക്കാരും ബിജെപി പാർട്ടിയും. നവംബർ അഞ്ചിനാണ് അമേരിക്കൻ തിരഞ്ഞെടുപ്പ്. നിലവിലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ നടക്കുന്ന ഇംപീച്ച്മെന്റ് അന്വേഷണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന ആരോപണമായി ഉയർന്നു വരാനുള്ള സാധ്യത ഏറെയാണ്.
കൂടാതെ, നാടകീയമായി തുടരുന്ന ഡൊണാൾഡ് ട്രംപിന്റെ അധികാര മോഹവും പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അനിശ്ചിതത്വവുമെല്ലാം കാരണം ലോകശ്രദ്ധ മുഴുവൻ ഈ വർഷം നടക്കാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിലാണ്. കൂടാതെ, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളായി ഇത്തവണ മത്സരരംഗത്തുള്ളത് രണ്ട് ഇന്ത്യൻ വംശജരാണ്, നിക്കി ഹേലിയും വിവേക് രാമസ്വാമിയും.മാർച്ച് 15 മുതൽ 17 വരെയാണ് റഷ്യയിൽ തിരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 31നാണ് യുക്രെയ്‌നിൽ പൊതുതിരഞ്ഞെടുപ്പ്. 2024ന്റെ രണ്ടാം പകുതിയോടെയായിരിക്കും ബ്രിട്ടനിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒരു പരിപാടിക്കിടെ പരാമർശിച്ചിരുന്നു.
ബംഗ്ലാദേശില്‍ നാളെയാണ് വോട്ടെടുപ്പ്. പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സഖ്യവും നാലാം ടേമിലേക്ക് പ്രവേശിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പ്രധാന പ്രതിപക്ഷമായ മുന്‍ പ്രധാനമന്ത്രിയായ ഖലേദ സിയയുടെ നാഷണലിസ്റ്റ് പാര്‍ട്ടി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചുവെന്നതാണ് ബംഗ്ലാദേശ് തിരഞ്ഞെടുപ്പിലെ പ്രധാന സംഭവവികാസം.ഫെബ്രുവരി എട്ടിനായിരുന്നു പാകിസ്ഥാനിലെ തിരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷാ സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ജനുവരി അഞ്ചിന് സെനറ്റ് പ്രമേയം പാസാക്കിയിട്ടുണ്ട്.
2018 മുതല്‍ ഒരു പൊതു തിരഞ്ഞെടുപ്പ് നടക്കാത്ത ശ്രീലങ്കയില്‍ ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. രാജ്യത്തിന്റെ തകര്‍ന്ന സമ്പദ് വ്യവസ്ഥ പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രസിഡന്റ് റനില്‍ വിക്രമസംഗെ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുകയായിരുന്നു.
2024 an year of elections















