
ന്യൂ യോർക്ക്: 2008 ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ പാകിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവുർ റാണയെ ഇന്ത്യക്ക് കൈമാറുമെന്ന് അമേരിക്ക. യുഎസ്-ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്പടി വ്യവസ്ഥകൾ പ്രകാരം തഹാവുർ റാണയെ കൈമാറാമെന്ന് യു എസ് അറ്റോർണി ഫെഡറൽ കോടതിയെ അറിയിച്ചു. നിലവിൽ ലോസ് ഏഞ്ചൽസിലെ ജയിലിൽ കഴിയുന്ന തഹാവുർ റാണ മുംബൈ ഭീകരാക്രമണത്തിലെ പ്രധാന പ്രതികളിൽ ഒരാളായാണ് ഇന്ത്യ കാണുന്നത്. 26/11 മുംബൈ ആക്രമണത്തിൻ്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ പാകിസ്ഥാൻ – അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി അടുത്ത ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ആളാണ് തഹാവുർ റാണ.
2008 ലെ മുംബൈ ഭീകരാക്രമണത്തിലെ പ്രതികളെ ഇന്ത്യയ്ക്ക് കൈമാറണമെന്ന യു എസ് സർക്കാരിൻ്റെ അഭ്യർത്ഥന അംഗീകരിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്ത് 63 കാരനായ റാണ ഇക്കഴിഞ്ഞ മേയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. ഈ ഹേബിയസ് കോർപ്പസ് റിട്ട് നിരസിച്ച കാലിഫോർണിയയിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതിയുടെ ഉത്തരവിനെതിരെ റാണ നൽകിയ അപ്പീലിലാണ് യുഎസ് അറ്റോർണി ചീഫ് ബ്രാം ആൽഡൻ ഇപ്പോൾ നിലപാട് വ്യക്തമാക്കിയത്.
യുഎസ്-ഇന്ത്യ കുറ്റവാളി കൈമാറ്റ ഉടമ്പടി വ്യവസ്ഥകൾ പ്രകാരം തഹാവുർ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ കഴിയുമെന്ന് അറ്റോർണി കോടതിയെ അറിയിച്ചു. 166 പേരുടെ മരണങ്ങൾക്കും 239 പേരുടെ പരിക്കുകൾക്കും കാരണമായ തീവ്രവാദ ആക്രമണങ്ങളിലെ പങ്കിന് ഇന്ത്യ റാണയെ പ്രോസിക്യൂട്ട് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്നും അത് ന്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.