
ഗാസിയാബാദ്∙ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മൊട്രോ സ്റ്റേഷനിൽനിന്നു ചാടി യുവാവ് മരിച്ചു. ഭാര്യ ലക്ഷ്മി റാവത്തിനെ കൊലപ്പെടുത്തിയശേഷം മെട്രോ സ്റ്റേഷനിൽനിന്നു ചാടി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഗുരുഗ്രാമിൽ അപാർട്മെന്റിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഗൗരവ് ശർമയാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 10:30-ന് കൗശാംബി മെട്രോ സ്‌റ്റേഷനിലെത്തിയ ഗൗരവ് ശര്‍മ്മ 10:45-ഓടെയാണ് ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്ന് ചാടി മരിച്ചത്. ഇയാള്‍ ചാടുന്നതിന്റെ ദൃശ്യം പ്ലാറ്റ്‌ഫോമിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാള്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച ഗുരുഗ്രാമിലെ വീട്ടിൽ ഭാര്യ ലക്ഷ്മി റാവത്തിനെ കൊലപ്പെടുത്തിയ ശേഷമാണ് ഇയാൾ കൗശംഭിയിലെത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് യുവതിയെ കൊന്നതെന്നാണ് പോലീസ് നിഗമനം. ലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ രണ്ടുവയസുള്ള കുഞ്ഞ് സമീപമുണ്ടായിരുന്നു. ഭര്‍ത്താവ് ഗൗരവ് ശര്‍മ്മയെ കാണാതായതിനാല്‍ ഇയാളാകാം കൊല നടത്തിയത് എന്ന് പോലീസ് സംശയിച്ചിരുന്നു.
വീട് പൂട്ടിക്കിടക്കുന്നതായുള്ള വിവരം അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ബലപ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് യുവതി മരിച്ചുകിടക്കുന്നത് കണ്ടത്. കുഞ്ഞ് അരികിലിരുന്ന് കരയുകയായിരുന്നെന്നും പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.