
മലയാളിയായ മാധ്യമപ്രവർത്തകയായിരുന്ന സൗമ്യ വിശ്വനാഥൻ കൊല്ലപ്പെട്ട കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന നാല് പ്രതികൾക്ക് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രതികൾ 14 വർഷമായി കസ്റ്റഡിയിലാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈത്, മനോജ് ജെയിൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. രവി കപൂർ, അമിത് ശുക്ല, ബൽജീത് സിംഗ് മാലിക്, അജയ് കുമാർ എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. അപ്പീൽ തീർപ്പാക്കുന്നതുവരെ ശിക്ഷ സസ്‌പെൻഡ് ചെയ്തതായും കോടതി അറിയിച്ചു.
2023 നവംബർ 26ന് പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജീത് മാലിക്, അജയ് കുമാർ എന്നിവർക്ക് ഡൽഹിയിലെ പ്രത്യേക കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് പ്രതികൾ അപ്പീലുമായി ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നാല് പ്രതികൾ നൽകിയ അപ്പീലിൽ മറുപടി നൽകാൻ ജനുവരി 23ന് ഹൈക്കോടതി ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രമുഖ ഇംഗ്ലിഷ് വാർത്താ ചാനലിൽ ജോലി ചെയ്തിരുന്ന സൗമ്യ വിശ്വനാഥൻ ജോലി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴിയിൽ അക്രമികളുടെ വെടിയേറ്റു മരിക്കുകയായിരുന്നു. 2008 സെപ്തംബർ 30 ന് പുലർച്ചെ തെക്കൻ ഡൽഹിയിലെ നെൽസൺ മണ്ടേല മാർഗിലാണ് അക്രമം നടന്നത്. സംഭവം നടന്ന് 14 വർഷം കഴിഞ്ഞാണ് കേസിന്റെ വിധിതന്നെ വന്നത് .