
മിനിമയാപൊളിസിൽ മോഷ്ടിക്കപ്പെട്ട കാറിൽ നാല് കുട്ടികളെ വെടിയേറ്റ നിലയിൽ കണ്ടെത്തി. 11-നും 14-നും ഇടയിൽ പ്രായമുള്ള നാല് കുട്ടികൾക്കാണ് വെടിയേറ്റത്. മോഷ്ടിച്ച കാറിൽ ഇവർ മിനിയാപൊളിസിൽ ചുറ്റിക്കറങ്ങുന്നതിനിടെയാണ് അക്രമമുണ്ടായത്. വെടിവയ്പ്പിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ പിന്തുടർന്ന അക്രമി വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
വടക്കുപടിഞ്ഞാറൻ മിനിയാപൊളിസിൽ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. ഷോട്ട്‌സ്‌പോട്ടർ ഗൺഫയർ ഡിറ്റക്ഷൻ ആക്റ്റിവേഷനുകൾ ആരംഭിക്കുകയും ഒന്നിലധികം കോളുകൾ 911 ലേക്ക് വിളിക്കുകയും ചെയ്തുവെന്ന് മിനിയാപൊളിസ് പൊലീസ് മേധാവി ബ്രയാൻ ഒഹാര പറഞ്ഞു.
സംഭവത്തിൽ രണ്ട് ആൺകുട്ടികൾക്കും രണ്ട് പെൺകുട്ടികൾക്കുമാണ് വെടിയേറ്റത്. മോഷ്ടിച്ച വെള്ള നിറമുള്ള കിയ കാർ ഓടിച്ചിരുന്ന 11 വയസ്സുകാരനെ കസ്റ്റഡിയിലെടുത്തുവെന്നും ഒഹാര പറഞ്ഞു. പെൺകുട്ടികളിൽ ഒരാളുടെ തലയിലാണ് വെടിയേറ്ത്. ഈ കുട്ടി ഹെന്നപിൻ മെഡിക്കൽ സെൻ്ററിൽ ചികിത്സയിലാണെന്ന് ഒഹാര പറഞ്ഞു. മറ്റു മൂന്നുകുട്ടികളുടെ പരുക്കുകൾ നിസാരമാണ്. കുട്ടികളുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
വാഹനത്തിനു നേരെ വെടിയുതിർത്ത അക്രമിയെ പിടികൂടുകയോ തിരിച്ചറിയുകയോ ചെയ്തിട്ടില്ല, വെടിവയ്പ്പിനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുകയാണ്.