
മസാച്ചുസെറ്റ്‌സ്: മസാച്യുസെറ്റ്‌സിലെ ഒരു സിനിമാ തിയേറ്ററിൽ 9 മുതൽ 17 വയസ്സ് വരെ പ്രായമുള്ള നാല് പെൺകുട്ടികളെ ആയുധം ഉപയോഗിച്ച് കുത്തിയ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തതായി ശനിയാഴ്ച അധികൃതർ അറിയിച്ചു. സംഭവം നടക്കുന്നതിനും ഒരുമണിക്കൂർ മുമ്പ് ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റിൽ നടന്ന മറ്റൊരു കുത്തുകേസുമായി സിനിമാ തിയറ്ററിലെ കുത്തുകേസിന് ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
രണ്ട് ആക്രമണങ്ങളും വ്യത്യസ്ത പട്ടണങ്ങളിൽ ഒരു മണിക്കൂർ ഇടവിട്ടാണ് നടന്നത്, “കുറ്റകൃത്യങ്ങൾക്ക് പരസ്പരം ബന്ധമുള്ളതായി തോന്നുന്നു,” ബ്രെയിൻട്രീ പോലീസ് പറഞ്ഞു.
ബ്രെയിൻട്രീയിലെ എഎംസി തിയേറ്ററിൽ വൈകിട്ട് ആറു മണിയോടെയാണ് മുന്നറിയിപ്പില്ലാതെ നാല് പെൺകുട്ടികളെ കുത്തിയതെന്ന് ശനിയാഴ്ച, ബ്രെയിൻട്രീ പോലീസിൻ്റെ വാർത്താക്കുറിപ്പിൽ പറഞ്ഞു.
“ഒന്നും പറയാതെ, ഒരു മുന്നറിയിപ്പും കൂടാതെ, ഒരാൾ പെട്ടെന്ന് നാല് പെൺകുട്ടികളെ ആക്രമിക്കുകയും കുത്തുകയും ചെയ്തു. പ്രകോപനമില്ലാതെയാണ് ആക്രമണം നടന്നത്. ആക്രമണത്തിന് ശേഷം, ആൾ തിയേറ്ററിൽ നിന്ന് ഓടി ഒരു വാഹനത്തിൽ കയറി പോയി.”
പരിക്കേറ്റ പെൺകുട്ടികളെ ബോസ്റ്റണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പേരും അപകടത്തെ അതിജീവിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.