
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വ ഭേദഗതി നിയമ (സിഎഎ) ചട്ടങ്ങളുടെ വിജ്ഞാപനം പുറത്തിറക്കി. പൗരത്വ നിയമഭേദഗതി വിജ്ഞാപനം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. വരും ദിവസങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ, ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും.
2019 ഡിസംബറിലെ ശൈത്യകാല സമ്മേളനത്തിലാണ് പാർലമെന്റിൽ പൗരത്വ നിയമഭേദഗതി ബിൽ പാസാക്കിയത്. രാജ്യത്തുടനീളം വൻ പ്രതിഷേധങ്ങൾ ഇതിന്റെ ഭാഗമായി അരങ്ങേറിയിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നതാണ് പുതിയ ഭേദഗതി. മുസ്ലീം ആധിപത്യമുള്ള പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുള്ള അമുസ്‌ലിം അഭയാർത്ഥികൾ മതപരമായ പീഡനം കാരണം ഇന്ത്യയിലേക്ക് പലായനം ചെയ്താൽ അവരെ സഹായിക്കുമെന്ന് സർക്കാർ വാദിച്ചിരുന്നു. നിയമം മുസ്‌ലിംകളോട് വിവേചനം കാണിക്കുന്നുവെന്നും ഭരണഘടനയുടെ മതേതര തത്വങ്ങളുടെ ലംഘനമാണെന്നും വിമർശകർ പറഞ്ഞു. 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ ഹിന്ദു, സിഖ്, ജയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണ് പൗരത്വത്തിന് പരിഗണിക്കുക