
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വ ഭേദഗതി നിയമ (സിഎഎ) ചട്ടങ്ങൾ ഇന്ന് വിജ്ഞാപനം ചെയ്തേക്കും.
രാജ്യത്തുടനീളം അരങ്ങേറിയ വൻ പ്രതിഷേധങ്ങൾക്കിടയിൽ 2019-ലാണ് പൗരത്വ ഭേദഗതി ബിൽ നിയമമായത്. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നതാണ് പുതിയ ഭേദഗതി. മുസ്ലീം ആധിപത്യമുള്ള മൂന്ന് അയൽരാജ്യങ്ങളിൽ നിന്നുള്ള അമുസ്‌ലിം അഭയാർത്ഥികൾ മതപരമായ പീഡനം കാരണം ഇന്ത്യയിലേക്ക് പലായനം ചെയ്താൽ അവരെ സഹായിക്കുമെന്ന് സർക്കാർ വാദിച്ചിരുന്നു. നിയമം മുസ്‌ലിംകളോട് വിവേചനം കാണിക്കുന്നുവെന്നും ഭരണഘടനയുടെ മതേതര തത്വങ്ങളുടെ ലംഘനമാണെന്നും വിമർശകർ പറഞ്ഞു. 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ ഹിന്ദു, സിഖ്, ജയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണ് പൗരത്വത്തിന് പരിഗണിക്കുക
സിഎഎ, എൻആർസി, എൻപിആർ എന്നിവയുടെ പേരിൽ രാജ്യം വലിയ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. പ്രതിഷേധം കെട്ടടങ്ങുന്നതിന് മുമ്പുതന്നെ ദേശീയ പൗരന്മാരുടെ രജിസ്ട്രേഷൻ കേന്ദ്രം നിർത്തിവച്ചു.