
ബെംഗളൂരു: കർണാടകയിലെ ഹവേരി ജില്ലയിൽ ഞായറാഴ്ച ആറംഗ സംഘം ഹോട്ടൽ മുറിയിൽ അതിക്രമിച്ച് കയറി മിശ്രവിവാഹിതരായ ദമ്പതികളെ ആക്രമിച്ചതായി പോലീസ്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായും മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കർണാടക പോലീസ് അറിയിച്ചു. പ്രതികൾ ഒരു സംഘടനയുമായും ബന്ധമുള്ളവരല്ലെന്നും നേരത്തെ സമാനമായ കേസിൽ പ്രതികളാണെന്നും പോലീസ് പറഞ്ഞു.
ആക്രമണത്തിന്റെ വീഡിയോ ക്ലിപ്പുകൾ നിരീക്ഷിച്ച് മറ്റ് നാല് അക്രമികൾക്കായുള്ള തിരച്ചിൽ നടത്തുകയാണെന്ന് ഹവേരി പോലീസ് സൂപ്രണ്ട് അൻഷുർ കുമാർ പറഞ്ഞു.
ഉത്തര കന്നഡ ജില്ലയിൽ നിന്നുള്ള 26 കാരിയായ മുസ്ലീം യുവതിയും ശിവമോഗ ജില്ലയിൽ നിന്നുള്ള ഹിന്ദു യുവാവും ജനുവരി 7 ന് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് ദമ്പതികൾ ആക്രമിക്കപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അക്രമികൾ തന്നെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി സ്ത്രീ പൊലീസിനോട് പറഞ്ഞു.
അക്രമികളായ പുരുഷന്മാർ സ്ത്രീയെ ക്രൂരമായി മർദിക്കുകയും മർദനത്തെ തുടർന്ന് അവർ താഴെ വീഴുകയും ചെയ്തതായി വീഡിയോയിൽ കാണാം. താഴെവീണ സ്ത്രീയെ അക്രമികൾ നിലത്തിട്ട് വലിച്ചിഴയ്ക്കുകയും ചെയ്യുന്നുണ്ട്. മുറിയിൽനിന്ന് പുറത്തിറങ്ങിയ ഹിജാബ് ധരിച്ച യുവതി മുഖം മറയ്ക്കാൻ ശ്രമിക്കുമ്പോള്‍ അക്രമികളിൽ ഒരാൾ അതിന് അനുവദിക്കാതെ മൊബൈൽ ഫോണിൽ അവരുടെ വിഡിയോ പകർത്താൻ ശ്രമിക്കുന്ന മറ്റൊരു വീഡിയോയും പ്രചരിച്ചു.
സ്ത്രീകൾക്കെതിരായ അതിക്രമം, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.