
കൊളംബോ: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘത്തിലെ 60 ഇന്ത്യൻ പൗരന്മാരെ ശ്രീലങ്കൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്മെൻ്റ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച കൊളംബോ നഗരപ്രാന്തങ്ങളായ മഡിവേല, ബട്ടാരമുള്ള എന്നിവിടങ്ങളിൽ നിന്നും പടിഞ്ഞാറൻ തീരദേശ നഗരമായ നെഗോംബോയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്.
ഇവരിൽ നിന്നും 135 മൊബൈൽ ഫോണുകളും 57 ലാപ്‌ടോപ്പുകളും പിടിച്ചെടുത്തതായി പോലീസ് വക്താവ് എസ്എസ്പി നിഹാൽ തൽദുവ പറഞ്ഞു. സോഷ്യൽ മീഡിയാ സംവാദത്തിന് പണം വാഗ്ദാനം ചെയ്ത് വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേർക്കപ്പെട്ട ഒരാളുടെ പരാതിയെ തുടർന്നാണ് നടപടി.
ആദ്യത്തെ പേയ്‌മെൻ്റുകൾക്ക് ശേഷം നിക്ഷേപം നടത്താൻ ആളുകളെ നിർബന്ധിക്കുന്ന തരത്തിലുള്ള ഒരു പദ്ധതി വഴി നിരവധി പേർ കബളിപ്പിക്കപ്പെട്ടതായി കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തി. പെരഡെനിയയിൽ, തട്ടിപ്പുകാരെ സഹായിച്ചതായി അച്ഛനും മകനും സമ്മതിച്ചതായി ഡെയ്‌ലി മിറർ ലങ്കാ പത്രം റിപ്പോർട്ട് ചെയ്തു.
നെഗൊമ്പോയിലെ ആഡംബര വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ പ്രധാന തെളിവുകളാണ് വഴിത്തിരിവായത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ ആദ്യം 13 പ്രതികളെ അറസ്റ്റ് ചെയ്തു. കൂടാതെ ഇവരിൽ നിന്നും 57 ഫോണുകളും കമ്പ്യൂട്ടറുകളും പിടിച്ചെടുത്തു.
തട്ടിപ്പിന്റെ ദുബായ്, അഫ്ഗാനിസ്ഥാൻ മറ്റ് അന്താരാഷ്‌ട്ര ബന്ധങ്ങൾ തുറന്നുകാട്ടിക്കൊണ്ട് നെഗൊമ്പോയിലെ തുടർന്നുള്ള ഓപ്പറേഷനുകളിൽ 19 ലധികം പേരെക്കൂടി അറസ്റ്റ് ചെയ്തു. വഞ്ചിക്കപ്പെട്ടവരിൽ സ്വദേശികളും വിദേശികളുമുണ്ടെന്ന് റിപ്പോർട്ട് കൂട്ടിച്ചേർത്തു. ഇവർ സാമ്പത്തിക തട്ടിപ്പ്, അനധികൃത വാതുവെപ്പ്, ചൂതാട്ടം എന്നിവയിൽ ഏർപ്പെട്ടിരുന്നതായി സംശയിക്കുന്നു.