
ലഖ്‌നൗ: ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ അഞ്ച് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ഗുരുതരാവസ്ഥയിലായ മറ്റ് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽക്കരി ഹീറ്ററിൽ നിന്നുള്ള പുക ശ്വസിച്ചാണ് അപകടം സംഭവിച്ചത്.
അടച്ചിട്ട മുറിയിൽ ഓക്സിജൻ കുറഞ്ഞതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇവർ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട് തുറക്കാതെ വന്നതോടെയാണ് നാട്ടുകാരെത്തി വീട് പൊളിച്ച് അകത്തു കടന്നത്. ഉത്തരേന്ത്യയിൽ ഇപ്പോൾ അതിശൈത്യമാണ് നിലനിൽക്കുന്നത്.
അപകടത്തിൽ മരിച്ച റഹീസുദ്ദീന്റെ മൂന്ന് കുട്ടികളും ബന്ധുക്കളുടെ രണ്ട് കുട്ടികളുമാണ് ഈ വീട്ടിൽ ഉണ്ടായിരുന്നത്. ഇയാളുടെ ഭാര്യയുടെയും സഹോദരന്റെയും നില ഗുരുതരമാണെന്നാണ് വിവരം.
പോലീസ് സൂപ്രണ്ട് കുൻവർ അനുപം സിംഗ് ഉൾപ്പെടെയുള്ള കനത്ത പോലീസ് സേനയും അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.









