
കൊച്ചി: മലയാള സിനിമക്ക് വലിയ കഷ്ടകാലമെന്ന് നിർമ്മാതാക്കളുടെ സംഘടന. 2024ൽ മലയാള സിനിമയ്ക്ക് 700 കോടിയിലേറെ നഷ്ടമാണ് സംഭവിച്ചതെന്നാണ് നിർമ്മാതാക്കളുടെ സംഘടന പറയുന്നത്. 199 സിനിമകൾ റിലീസ് ചെയ്തതിൽ വിജയിച്ചത് 26 സിനിമകൾ മാത്രമാണെന്നും വാർത്തക്കുറിപ്പിലൂടെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിവരിച്ചു. ഈ സാഹചര്യത്തിൽ അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്നും ആവർത്തിച്ചു.
2024 ജനുവരി മുതൽ ഡിസംബർ വരെ തിയേറ്ററുകളിൽ ആകെ 199 പുതിയ ചിത്രങ്ങൾ റിലീസ് ചെയ്തതിൽ സൂപ്പർ ഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ പ്രകടനമം കാഴ്ചവച്ചത് വെറും 26 സിനിമകൾ മാത്രമെന്നാണ് സംഘടന പറയുന്നത്. ബാക്കിയുള്ളവ തീയേറ്ററുകളിൽ ഒരു ചലനവും സൃഷ്ടിക്കാതെ കടന്നു പോയെന്നും നിർമാതാക്കളുടെ സംഘടന അറിയിച്ചു. 26 ചിത്രങ്ങളിൽ നിന്ന് 300 മുതൽ 350 കോടി രൂപയുടെ ലാഭം ലഭിച്ചപ്പോൾ ബാക്കിയുള്ള ചിത്രങ്ങളിൽ നിന്ന് 700 കോടിയിലേറെ നഷ്ടം വ്യവസായത്തിന് ഉണ്ടായി എന്നാണ് വിലയിരുത്തൽ.
സിനിമകളുടെ നിർമാണ ചെലവ് ചുരുക്കേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറയുന്നത്. പ്രതിഫലത്തിൽ അഭിനേതാക്കൾ കുറവു വരുത്തുന്നില്ല എന്ന് മാത്രമല്ല പ്രതിഫലം കൂട്ടുകയാണ് പലരും ചെയ്യുന്നതെന്നും നിർമാതാക്കൾ വിമർശിച്ചു. പുതുവർഷത്തിൽ കൂടുതൽ സാമ്പത്തിക അച്ചടക്കവും നേട്ടവും സിനിമാ വ്യവസായത്തിന് ഉണ്ടാകാൻ എല്ലാവരും നിർമാതാക്കളോട് സഹകരിക്കരിച്ച് മുന്നോട്ട് പോകണമെന്ന അഭ്യർത്ഥനയും നിർമാതാക്കളുടെ സംഘടന മുന്നോട്ട് വച്ചിട്ടുണ്ട്.