
മാലി, ആഫ്രിക്ക: കഴിഞ്ഞയാഴ്ച മാലിയന്‍ സ്വര്‍ണ്ണ ഖനന സ്ഥലത്ത് ഒരു തുരങ്കം തകര്‍ന്ന് 70-ലധികം ആളുകള്‍ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു. ഖനന അപകടങ്ങള്‍ക്ക് കുപ്രസിദ്ധിയുള്ള മേഖലയിലെ ഏറ്റവും പുതിയ ദുരന്തമാണിത്.
ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ മാലി ആഫ്രിക്കയിലെ മുന്‍നിര സ്വര്‍ണ്ണ നിര്‍മ്മാതാക്കളില്‍ ഒന്നാണ്. സ്വര്‍ണ്ണ ഖനന സ്ഥലങ്ങള്‍ പതിവായി മാരകമായ മണ്ണിടിച്ചിലുകളുടെ വേദിയാണ്. നിരവധി ജീവനുകളാണ് ഇത്തരത്തില്‍ ആഫ്രിക്കയില്‍ പൊലിയുന്നത്.
ഇരുനൂറിലധികം സ്വര്‍ണ്ണ ഖനിത്തൊഴിലാളികള്‍ അപകടസമയത്ത് അവിടെ ഉണ്ടായിരുന്നതായാണ് വിവരം. ഇപ്പോള്‍ തിരച്ചില്‍ അവസാനിപ്പിച്ചിരിക്കുകയാണ്. മാലിയുടെ ഖനി മന്ത്രാലയം ചൊവ്വാഴ്ച പ്രസ്താവനയില്‍ നിരവധി ഖനിത്തൊഴിലാളികള്‍ മരിച്ചതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൃത്യമായ കണക്കുകള്‍ നല്‍കിയില്ല.
കാനഡയിലെ ബാരിക്ക് ഗോള്‍ഡ് ആന്‍ഡ് ബി2ഗോള്‍ഡ്, ഓസ്ട്രേലിയയിലെ റെസലൂട്ട് മൈനിംഗ്, ബ്രിട്ടനിലെ ഹമ്മിംഗ്‌ബേര്‍ഡ് റിസോഴ്സസ് എന്നിവയുള്‍പ്പെടെയുള്ള വിദേശ ഗ്രൂപ്പുകളാണ് മാലിയുടെ ഖനന മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത്.
2022 ഫെബ്രുവരിയില്‍, തെക്കുപടിഞ്ഞാറന്‍ ബുര്‍ക്കിന ഫാസോയില്‍ ഒരു കരകൗശല സ്വര്‍ണ്ണ ഖനന സ്ഥലത്ത് ഡൈനാമിറ്റ് ശേഖരം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് 59 പേരോളം കൊല്ലപ്പെട്ടിരുന്നു.
ഗിനിയ, സെനഗല്‍, പടിഞ്ഞാറന്‍ മാലി എന്നിവിടങ്ങളിലും ഖനന അപകടങ്ങള്‍ പതിവായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
2022-ല്‍ മാലി 72.2 ടണ്‍ സ്വര്‍ണം ഉത്പാദിപ്പിച്ചു, ദേശീയ ബജറ്റിന്റെ 25 ശതമാനവും കയറ്റുമതി വരുമാനത്തിന്റെ 75 ശതമാനവും ജിഡിപിയുടെ 10 ശതമാനവും ലോഹം സംഭാവന ചെയ്തുവെന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അന്നത്തെ ഖനി മന്ത്രി ലാമിന്‍ സെയ്ദൗ ട്രോര്‍ പറഞ്ഞു.