ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 4 കുട്ടികള്‍ ഉള്‍പ്പെടെ 9 മരണം

ന്യൂഡല്‍ഹി: ബുധനാഴ്ച തെക്കന്‍ ലെബനനിലുടനീളം ഗ്രാമങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നാല് കുട്ടികളടക്കം ഒമ്പത് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ ഹിസ്ബുള്ള പോരാളിയാണെന്നാണ് വിവരം. ആക്രമണത്തില്‍ കൊല്ലപ്പെട്ട ബാക്കി എട്ടുപേരും സാധാരണക്കാരാണ്. ഇവര്‍ക്ക് ഹിസ്ബുള്ളയുമായി ബന്ധമില്ലെന്നാണ് വിവരം. ആക്രമണത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഫലസ്തീന്‍ സഖ്യകക്ഷിയായ ഹമാസിനെ പിന്തുണച്ച് ലെബനന്‍ സായുധ സംഘം അതിര്‍ത്തിയില്‍ റോക്കറ്റുകള്‍ വിക്ഷേപിച്ചതിന് ശേഷം നാല് മാസത്തിലേറെയായി ഹിസ്ബുള്ളയും ഇസ്രായേല്‍ സൈന്യവും ഇസ്രായേല്‍-ലെബനന്‍ അതിര്‍ത്തിയില്‍ വെടിവയ്പ്പ് തുടരുകയാണ്.

ബുധനാഴ്ച വൈകുന്നേരം, നബാത്തിയ നഗരത്തിലെ ഒരു ആള്‍ പാര്‍പ്പുള്ള കെട്ടിടത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒരേ കുടുംബത്തിലെ നാല് സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. അതേസമയം, കൊല്ലപ്പെട്ടവര്‍ക്ക് ഹിസ്ബുള്ളയുമായി യാതൊരു ബന്ധവുമില്ലെന്നും തികച്ചും സാധാരണക്കാരാണ് മരണപ്പെട്ടതെന്നും വിവരമുണ്ട്.

തെക്കന്‍ ലെബനനിലെ സാവ്വാനെയിലെ ഒരു വീടിനെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ലക്ഷ്യമിട്ട് ഒരേ കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തി. കൂടാതെ, അദ്ഷിത് ഗ്രാമത്തെ ലക്ഷ്യം വച്ചുള്ള മറ്റൊരു ഇസ്രായേല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടത് തങ്ങളുടെ പോരാളികളില്‍ ഒരാളാണെന്ന് ഹിസ്ബുള്ള പ്രഖ്യാപിച്ചിട്ടുണ്ട്.

ദക്ഷിണ ലെബനനിലെ അദ്ഷിത്, സാവ്വാനെ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ‘ഹിസ്ബുള്ളയുടെ ഭീകര ലക്ഷ്യങ്ങള്‍’ തകര്‍ത്തതായി സൈന്യം അറിയിച്ചു. ഒക്ടോബറില്‍ ഇസ്രായേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതു മുതല്‍ ഇസ്രായേല്‍ സൈന്യവും ഇറാന്‍ പിന്തുണയുള്ള ലെബനീസ് ഗ്രൂപ്പും അതിര്‍ത്തി കടന്നുള്ള ആക്രമണം നടത്തുകയാണ്.

ബുധനാഴ്ച തെക്കന്‍ ലെബനനില്‍ മറ്റൊരിടത്ത് രണ്ടാമത്തെ പോരാളിയും കൊല്ലപ്പെട്ടതായി ഹിസ്ബുള്ള പറഞ്ഞു, എന്നാല്‍ ഇസ്രായേല്‍ സൈനികരോ സ്ഥാനങ്ങളോ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

More Stories from this section

family-dental
witywide