ന്യൂയോര്‍ക്ക് സിറ്റിയിലെ 90% ചിക്കന്‍പോക്സ് കേസുകളും പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരിലെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക് സിറ്റിയിലെ 90 ശതമാനം ചിക്കന്‍പോക്സ് കേസുകളും പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരിലാണ് പിടിപെടുന്നതെന്ന് റിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് സിറ്റിയില്‍ ഇപ്പോള്‍ ചിക്കന്‍പോക്‌സ് ബാധിതരായ മിക്കവാറും എല്ലാ രോഗികളും വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പറയുന്നു.

ന്യൂയോര്‍ക്ക് സിറ്റി ഏജന്‍സികളും സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനും ചേര്‍ന്ന് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ട്. നഗരത്തിലെ ആരോഗ്യ-മാനസിക ശുചിത്വ വകുപ്പ് (DOHMH) നടത്തിയ രോഗികളുടെ അഭിമുഖങ്ങളും മെഡിക്കല്‍ റെക്കോര്‍ഡുകളുടെ അവലോകനങ്ങളും പരിശോധിച്ചാണ് പഠനം നടത്തിയിരിക്കുന്നത്.

2022 സെപ്റ്റംബറിനും 2024 മാര്‍ച്ചിനുമിടയില്‍, ചിക്കന്‍പോക്സ് പോസിറ്റീവായ 873 പേരില്‍ 91.9 ശതമാനം പേരും  പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണെന്ന് കണ്ടെത്തി. ഒപ്പം ഇവര്‍ പ്രധാന രോഗവാഹകര്‍ ആയെന്നും റിപ്പോര്‍ട്ട് പറയുന്നു. 

യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ രണ്ട് ചിക്കന്‍പോക്‌സ് വാക്‌സിനുകള്‍ക്കാണ് നിലവില്‍ ലൈസന്‍സുള്ളത്. അതില്‍ ആദ്യത്തേതില്‍ ചിക്കന്‍പോക്‌സ് വാക്‌സിന്‍ മാത്രമേ അടങ്ങിയിട്ടുള്ളൂ, രണ്ട് ഡോസുകളായി കുട്ടികള്‍ക്ക് നല്‍കാം: ആദ്യത്തേത് 12 മുതല്‍ 15 മാസം വരെയും രണ്ടാമത്തേത് 4 മുതല്‍ 6 വയസ്സ് വരെയും. 

രണ്ടാമത്തേതില്‍ ചിക്കന്‍പോക്സ് വാക്സിനും അഞ്ചാംപനി, മുണ്ടിനീര്, റൂബെല്ല വാക്സിനും സംയോജിപ്പിച്ച് 12 മാസത്തിനും 12 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി നല്‍കുന്നു.

ചിക്കന്‍പോക്സില്‍ നിന്ന് സംരക്ഷിക്കുന്ന വാക്സിന്‍ ഒരു ഡോസിന് ശേഷം 82% ഫലപ്രദമാണെന്നും രണ്ട് ഡോസുകള്‍ക്ക് ശേഷം 92% രോഗം വരാതിരിക്കാന്‍ ഫലപ്രദമാണെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. യു.എസിലെ ചിക്കന്‍പോക്‌സ് വാക്‌സിനേഷന്‍ പ്രോഗ്രാം 1995 ലാണ് ആരംഭിച്ചത്. ഇത് ഒരു വലിയ വിജയമായിരുന്നു. ഇത് മൊത്തത്തിലുള്ള വാര്‍ഷിക കേസുകളില്‍ 97% കുറവ് വരുത്തിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.