രാജ്യത്ത് ദിവസവും നടക്കുന്നത് 90 പീഡനങ്ങള്‍, അതിവേഗ കോടതിവേണം, 15 ദിവസത്തിനകം ശിക്ഷയും – പ്രധാനമന്ത്രിക്ക് മമതയുടെ കത്ത്

ബംഗളൂരു: രാജ്യത്തുടനീളം പ്രതിദിനം 90 ഓളം ബലാത്സംഗങ്ങള്‍ നടക്കുന്നുവെന്നും ഇത് ഭയാനകമാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഈ വിവരം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച മമത ബലാത്സംഗ കേസുകളില്‍ നീതി ഉറപ്പാക്കാന്‍ കര്‍ശനമായ നിയമനിര്‍മ്മാണം വേണമെന്നും അതിവേഗ കോടതികളില്‍ 15 ദിവസത്തിനകം വിചാരണ നടത്തി ശിക്ഷ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 9 ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വിശ്രമവേളയില്‍ 31 കാരിയായ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് മമതയുടെ കത്ത്.

”ബഹുമാനപ്പെട്ട പ്രധാനമന്ത്രി, രാജ്യത്തുടനീളം പതിവായി വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗ കേസുകള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ലഭ്യമായ കണക്കുകള്‍ പ്രകാരം പല കേസുകളിലും ബലാത്സംഗങ്ങള്‍ക്കുപിന്നാലെ കൊലപാതകവും നടക്കുന്നു, ദിവസവും ഏകദേശം 90 ബലാത്സംഗ കേസുകള്‍ കാണുന്നത് ഭയാനകമാണ്. രാജ്യത്തുടനീളം ഇത് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ആത്മവിശ്വാസത്തെയും ഉലച്ചുകൊണ്ടിരിക്കുന്നു” മമതയുടെ കത്തില്‍ പറയുന്നു.

ഗൗരവമേറിയതും സെന്‍സിറ്റീവുമായ പ്രശ്‌നം സമഗ്രമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും ഇത്തരം ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നിര്‍ദേശിക്കുന്ന കര്‍ശനമായ കേന്ദ്ര നിയമനിര്‍മ്മാണം വേണമെന്നും അതിവേഗ വിചാരണയ്ക്കായി അതിവേഗ പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നത് പരിഗണിക്കണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.

More Stories from this section

family-dental
witywide