ആറുമാസം കൊണ്ട് 81 ലക്ഷം രൂപ തട്ടിയ കേസ്; ഏഴ് ബിവറേജസ് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: കൂടലിലെ ബിവറേജസിന്റെ ചില്ലറ വില്‍പ്പനശാലയില്‍ നിന്നും ആറുമാസം കൊണ്ട് 81 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഏഴു പേര്‍ക്ക് സസ്‌പെന്‍ഷന്‍. കൂടല്‍ ഔട്ട്‌ലറ്റിലെ മാനേജര്‍ കൃഷ്ണകുമാര്‍, ക്ലാര്‍ക്ക് അരവിന്ദ് ഉള്‍പ്പെടെയുള്ള ഏഴ് പേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 2023ജൂണ്‍ മുതല്‍ ആറ് മാസം കൊണ്ട് 81 ലക്ഷം തട്ടിച്ചുവെന്നായിരുന്നു കേസ്. കൂടല്‍ ഔട്ട്‌ലറ്റിലെ ക്ലാര്‍ക്കായ അരവിന്ദനാണ് പണം തട്ടിയത്.

2023 ജൂണ്‍ മുതല്‍ ഡിസംബര്‍ 28 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ് നടത്തിയത്. ബാങ്കില്‍ അടയ്ക്കാന്‍ കൊടുത്തുവിട്ട പണത്തില്‍ നിന്നാണ് മോഷ്ടിച്ചത്. മദ്യ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന പണം തൊട്ടടുത്ത ദിവസം കൂടല്‍ എസ്ബിഐ ശാഖയിലാണ് നിക്ഷേപിക്കുന്നത്. ഓരോ ദിവസവും കൊടുത്തയയ്ക്കുന്ന പണത്തില്‍ ഒരു നിശ്ചിത തുക അരവിന്ദ് തട്ടിയെടുക്കുകയായിരുന്നു. പേ ഇന്‍ സ്ലിപ്പ് കൗണ്ടര്‍ ഫോയിലില്‍ തിരുത്തല്‍ വരുത്തിയായിരുന്നു തട്ടിപ്പ്.

പ്രതിമാസ ഓഡിറ്റ് നടത്താറുണ്ടെങ്കിലും ഏഴ് മാസമായി തുടര്‍ന്ന് വന്ന ക്രമക്കേട് കണ്ടെത്താന്‍ കഴിയാതിരുന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വന്ന വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. ഔട്ട് ലറ്റിന്റെ മേല്‍നോട്ടത്തിലുണ്ടായ വീഴ്ച മൂലമാണ് ഔട്ട് ലറ്റ് മാനേജര്‍ കൃഷ്ണകുമാറിനെ സസ്‌പെന്റ് ചെയ്തത്. ത്തനംതിട്ട വെയര്‍ ഹൗസിലെ ഓഡിറ്റ് വിഭാഗത്തില്‍ നിന്നുള്ള അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തു. ഓഡിറ്റ് മാനേജര്‍ രജ്ഞിത്ത്, അസിസ്റ്റന്റ് മാനേജര്‍ ആനന്ദ്, സീനിയര്‍ അസിസ്റ്റന്റ് മാനേജര്‍ കിരണ്‍ ടി ആര്‍, അസിസ്റ്റന്റുമാരായ സുധീന്‍ രാജ്, ഷാനവാസ് ഖാന്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്.

അതേസമയം കേസിലെ പ്രധാന പ്രതി ക്ലാര്‍ക്ക് അരവിന്ദിനെ ഇതുവരെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ മാസം 28 മുതല്‍ ഇയാളുടെ ശൂരനാട്ടെ വീട് പൂട്ടിയിട്ട നിലയിലാണ്. കൂടല്‍ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.