എംപോക്‌സ്: കേരളത്തിന് ആശങ്ക ; മലപ്പുറം സ്വദേശിക്ക് സ്ഥിരീകരിച്ചത് തീവ്രവ്യാപനശേഷിയുള്ള ക്ലേഡ് 1 ബി വകഭേദം

മലപ്പുറം: കേരളത്തില്‍ ആശങ്ക സൃഷ്ടിച്ച് എം.പോക്‌സ്. മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്‌സ് വൈറസിന്റെ പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ക്ലേഡ് 1 ബി കേസാണ് ഇത്. ഇന്ത്യയിലെ ആദ്യ വകഭേദമാണിത്. കഴിഞ്ഞ ദിവസം യുഎഇയില്‍ നിന്നും എത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

എംപോക്‌സിന്റേത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരില്‍ എത്തിയ വൈറസാണ്. എംപോക്‌സ് ബാധിച്ച രോഗിയില്‍ നിന്ന് സ്പര്‍ശനത്തിലൂടെയും മറ്റൊരാളിലേക്ക് രോഗം പകരും. പുതിയ എംപോക്‌സ് വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ടാറ്റൂ ഷോപ്പുകള്‍, പാര്‍ലറുകള്‍ അല്ലെങ്കില്‍ മറ്റ് പൊതു സ്ഥലങ്ങള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന സാധാരണ വസ്തുക്കള്‍, മലിനമായ വസ്തുക്കള്‍ എന്നിവയുടെ ഉപയോഗത്തിലൂടെയും ഈ അണുബാധ പടരാം. രോഗം ബാധിച്ച മൃഗങ്ങളുടെ കടി, പല്ല് നഖം എന്നിവയാലുള്ള പോറലുകള്‍ എന്നിവയിലൂടെയും വൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നു. എംപോക്‌സ് ബാധിച്ചാല്‍ ആളുകള്‍ക്ക് പലപ്പോഴും ശരീരത്തില്‍ ചെറിയ കുരുക്കള്‍ രൂപപ്പെടാറുണ്ട്. കൈകള്‍, കാലുകള്‍, നെഞ്ച്, മുഖം, വായ, അല്ലെങ്കില്‍ ജനനേന്ദ്രിയത്തിന് ചുറ്റുമായും കുരുക്കള്‍ പ്രത്യക്ഷപ്പെടാം.