
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ മാപ്പ് സാക്ഷിയായി മാറിയ വ്യവസായി ശരത് ചന്ദ്ര റെഡ്ഡിയും അദ്ദേഹത്തിന്റെ സ്ഥാപനമായ അരബിന്ദോ ഫാര്‍മസിയും ചേര്‍ന്ന് 59.5 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്നും ഇത് ബിജെപിക്കാണ് ലഭിച്ചതെന്നും ആം ആദ്മി പാർട്ടി വക്താവും മന്ത്രിയുമായ അതിഷി മര്‍ലെന. കേസില്‍ 2022 നവംബര്‍ ഒന്നിനാണ് ശരത് ചന്ദ്ര റെഡ്ഡിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. പിന്നീട് പ്രതിയാക്കി ഒടുവില്‍ അയാളെ മാപ്പുസാക്ഷിയാക്കിയെന്നും അതിഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അരവിന്ദ് കെജ്‌രിവാളിനും ആം ആദ്മിക്കും അഴിമതിയിൽ യാതൊരു ബന്ധവുമില്ലെന്നും ശരത് ചന്ദ്ര റെഡ്ഡിയെ മുന്‍നിര്‍ത്തി ബിജെപി അദ്ദേഹത്തെ കുടുക്കുകയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. ബോണ്ട് വാങ്ങിയത് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യേണ്ടത് എഎപി നേതാക്കളെയല്ല ജെ പി നദ്ദയെയാണ് എന്നും അതിഷി അഭിപ്രായപ്പെട്ടു.
2022 നവംബർ 9ന് ചോദ്യം ചെയ്തപ്പോൾ താൻ അരവിന്ദ് കെജ്‍രിവാളുമായി ഒരിക്കലും കണ്ടിട്ടില്ലെന്നും സംസാരിച്ചിട്ടില്ലെന്നും ആം ആദ്മി പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും ശരത് ചന്ദ്ര വ്യക്തമായി പറഞ്ഞു. അടുത്ത ദിവസം അയാളെ ഇഡി അറസ്റ്റ് ചെയ്തു. ഏറെ മാസങ്ങൾ ജയിലിൽ കിടന്ന ശേഷം അയാൾ മൊഴിമാറ്റി. അരവിന്ദ് കെജ്‌രിവാളിനെ കണ്ടുവെന്ന് പറഞ്ഞയുടൻ ശരത് ചന്ദ്രന് ജാമ്യം ലഭിച്ചുവെന്നും അതിഷി ആരോപിച്ചു
കഴിഞ്ഞ രണ്ട് വർഷമായി സിബിഐ, ഇഡി അന്വേഷണങ്ങൾ നടക്കുന്നു. ഈ രണ്ട് വർഷത്തിനിടയിൽ പണം ആര് കൊടുത്തു, പണം എങ്ങോട്ട് പോയി എന്ന ചോദ്യങ്ങൾ വീണ്ടും വീണ്ടും ഉയർന്നുവരുന്നു. ആം ആദ്മി പാർട്ടിയുടെ ഒരു നേതാവിൽ നിന്നോ, മന്ത്രിയിൽ നിന്നോ, പ്രവർത്തകനിൽ നിന്നോ പണം കണ്ടെത്തിയിട്ടില്ലെന്നും അതിഷി പറഞ്ഞു.