
ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ആം ആദ്മി പാർട്ടി (എഎപി) ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കു മുന്നിൽ ഘെരാവോ നടത്താൻ ആഹ്വാനം . തൊട്ടുപിന്നാലെ കെജ്‌രിവാളിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്താൻ ബിജെപി തീരുമാനിച്ചു.
എല്ലാ എഎപി എംഎൽഎമാരും ഭാരവാഹികളും ഇന്ന് രാവിലെ പാർട്ടി ആസ്ഥാനത്ത് ഒത്തുകൂടും തുടർന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. അതേസമയം, ബിജെപി ഡൽഹി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയുടെ നേതൃത്വത്തിൽ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിൽ നിന്ന് ഡൽഹി സെക്രട്ടേറിയറ്റിലേക്ക് ബിജെപിയുടെ മെഗാ മാർച്ച് നടക്കും.
ഞായറാഴ്ചയും ആം ആദ്മി പാർട്ടി സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഇന്ത്യാ ബ്ലോക്കിൻ്റെ പ്രതിനിധികളും പങ്കെടുത്തു.
കെജ്‌രിവാളിന്റെ അറസ്റ്റ് എഎപിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അടിവേരറുക്കുമെന്നും, കെജ്‌രിവാളിനെ കൂടുതല്‍ ശക്തനാക്കുമെന്നുമുള്ള രണ്ടഭിപ്രായങ്ങള്‍ രാഷ്ട്രീയന്തരീക്ഷത്തില്‍ ശക്തമായി നിലനില്‍ക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന് അപ്പുറം, 2025-ലെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ബിജെപി നടത്തിയ നീക്കം ബൂമറാങ് ആകാനുള്ള സാധ്യതകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.
കെജ്‌രിവാളിന് എതിരെ ‘അഴിമതിക്കാരന്‍’ എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ സാധിച്ചില്ലെങ്കില്‍ ബിജെപിയുടെ പദ്ധതി പാളും. ”അഴിമതിക്ക് എതിരെ സമരം നടത്തി അധികാരത്തിലെത്തിയ നേതാവ് അഴിമതി കേസില്‍ അറസ്റ്റിലായി” എന്ന പ്രചാരണത്തില്‍ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കും. പക്ഷേ, ഡല്‍ഹിയില്‍ വളര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന കെജ്‌രിവാളിനെ ഒതുക്കാന്‍ ഇത് മതിയാകുമോ എന്ന ചോദ്യം ബാക്കിയാണ്.
AAP Protest Seeking Arvind Kejriwal’s Release BJP To march today demanding His Resignation















