
കൊച്ചി: പ്രമുഖ നടൻ സിദ്ദിഖിനെ അമ്മ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇടവേള ബാബു സ്ഥാനം ഒഴിഞ്ഞതോടെയാണ് സിദ്ദിഖ് ജനറൽ സെക്രട്ടറിയായി എത്തുന്നത്. 25 വർഷത്തിനു ശേഷമാണ് അമ്മയിലേക്ക് പുതിയ ജനറൽ സെക്രട്ടറി വരുന്നത്.
ജഗദീഷ്, ജയൻ ചേർത്തല എന്നിവർ വൈസ് പ്രസിഡന്റുമാരും നടൻ ബാബുരാജ് സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ ചേർന്ന അമ്മ വാർഷിക ജനറൽ ബോഡിക്കൊപ്പമായിരുന്നു തിരഞ്ഞെടുപ്പ്. സംഘടനയുടെ പതിനൊന്നംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വോട്ടെണ്ണൽ തുടരുകയാണ്. അമ്മ പ്രസിഡന്റായി മോഹൻലാലും ട്രഷററായി ഉണ്ണി മുകുന്ദനും നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമായിരുന്നു നടന്നത്. കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവരാണ് സിദ്ദിഖിനെതിരെ മത്സരിച്ചത്. ഔദ്യോഗികപക്ഷത്തിന്റെ പിന്തുണ നേരത്തെ തന്നെ സിദ്ദിഖിനായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മഞ്ജു പിള്ളയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും മത്സരിച്ചിരിച്ചിരുന്നു.
നിലവിലെ പ്രസിഡന്റായ മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കുക്കു പരമേശ്വരൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല എന്നിവർ നേരത്തേ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും മോഹൻലാൽ വന്നതോടെ പിന്മാറിയിരുന്നു. ഇതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരമൊഴിവായത്.