
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ നിർണായക അന്വേഷണ റിപ്പോർട്ട് പുറത്ത്. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ചോർന്ന സംഭവത്തിലെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്ത് വന്നത്. മൂന്ന് തവണ മെമ്മറി കാർഡ് അനുമതിയില്ലാതെ പരിശോധിച്ചുവെന്ന് കണ്ടെത്തി. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ എന്നിവരാണ് ദൃശ്യങ്ങൾ പരിശോധിച്ചത്.
2018 ലാണ് മെമ്മറി കാർഡിൽ അനുമതിയില്ലാത്ത ആദ്യ പരിശോധന നടന്നത്. അങ്കമാലി മജിസ്ട്രേറ്റ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിൽ സൂക്ഷിച്ച മെമ്മറി കാർഡ് ജില്ലാ ജഡ്ജിയുടെ പി എ മഹേഷ് തന്‍റെ ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചു. രാത്രി 10.52 ന് നടന്ന പരിശോധന ജഡ്ജിയുടെ നിർദ്ദേശ പ്രകാരണമാണെന്നാണ് ഇയാളുടെ മൊഴി. എന്നാൽ ജഡ്ജി ഇത്തരം ആവശ്യം നിർദ്ദേശിച്ചോ എന്ന് അന്വേഷണ റിപ്പോർട്ടിന്‍റെ ഭാഗമായി പരിശോധിച്ചില്ല. കൂടാതെ 2021 ജൂലൈ 19 ന് വിചാരണ കോടതി ശിരസ്തദാർ താജുദ്ദീൻ മെമ്മറി കാർഡ് പരിശോധിച്ചു. തന്റെ വിവോ ഫോണിൽ ഇട്ടാണ് പരിശോധിച്ചത്. ഈ ഫോൺ 2022 ഫെബ്രുവരിയിലെ യാത്രക്കിടയിൽ നഷ്ടമായെന്നാണ് ഇയാളുടെ മൊഴി. അനധികൃത പരിശോധനകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇവരുടെ ഫോണുകൾ കസ്റ്റഡിയിലെടുക്കുകയോ നടപടികൾക്ക് നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ല.
ഈ സഹാചര്യത്തിൽ വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച് റിപ്പോർട്ട് തയ്യാറാക്കിയെന്നും ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതീവ രഹസ്യമായി നടത്തിയ ഈ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാൻ കോടതി നിർദ്ദേശിക്കണന്ന് അതിജീവിത ഹർജിയിൽ ആവശ്യപ്പെടുന്നു.
actress attack case memory card issue in Kerala HC









