
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വിവാദങ്ങൾ അടങ്ങുന്നില്ല. തുറന്നു പറച്ചിലുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്. മലയാളത്തിലെ നാല് നടന്മാരിൽ നിന്ന് ദുരനുഭവമുണ്ടായെന്ന് നടി മിനു കുര്യൻ. നടനും എംഎൽഎയുമായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരിൽ നിന്നായി ശാരീരികമായും വാക്കാലുമുള്ള അതിക്രമം നേരിട്ടെന്നാണ് നടി സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും അതിക്രമം നേരിട്ടതായി നടി ആരോപിച്ചു.

2013ലാണ് സിനിമ താരങ്ങളിൽ നിന്ന് ദുരനുഭവമുണ്ടായതെന്ന് നടി പറയുന്നു. ഒരു സിനിമ പ്രൊജക്ടിന്‍റെ ഭാഗമായിരിക്കെയായിരുന്നു ദുരനുഭവം. സിനിമയുമായി പരമാവധി മുന്നോട്ടുപോകാൻ ശ്രമിച്ചിട്ടും അതിക്രമം സഹിക്കാവുന്നതിലപ്പുറമായതോടെ മലയാള സിനിമ മേഖല തന്നെ ഉപേക്ഷിക്കേണ്ടി വന്നെന്ന് മിനു കുര്യൻ പറഞ്ഞു. ഇക്കാര്യം അന്നുതന്നെ പറഞ്ഞിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട ലേഖനമുണ്ടായിരുന്നെന്നും നടി ചൂണ്ടിക്കാട്ടി.
അന്ന് അനുഭവിക്കേണ്ടിവന്ന ആഘാതങ്ങൾക്കും പ്രയാസങ്ങൾക്കും തനിക്ക് നീതി ലഭ്യമാകണം. ഇത്തരം പ്രവൃത്തികൾ ചെയ്തവർക്കെതിരായ നടപടിക്ക് നിങ്ങളുടെ പിന്തുണ ആവശ്യമുണ്ടെന്നും മിനു സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചു.