
കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യുന്നതിൽ തനിക്ക് യാതൊരു താൽപര്യവുമില്ലെന്ന് മുതിർന്ന നടിയും കമ്മിറ്റി അംഗവുമായ ശാരദ. റിപ്പോർട്ട് ചർച്ച ചെയ്യുന്നതിലൂടെ ജോലി ഇല്ലാത്തവർക്ക് ഒരു ജോലി ആവും. ഇപ്പോൾ കൂടുതൽ ശ്രദ്ധ നൽകേണ്ടത് വയനാട് ദുരന്തത്തിൽ ആണ്. താൻ സിനിമ വിട്ടിട്ട് 15 വർഷമായെന്നും ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ ഒന്നും അറിയില്ലെന്നും ശാരദ പറഞ്ഞു.
ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിരുന്നതായി ശാരദ പറഞ്ഞു. തന്റെ കാലത്ത് ആളുകള്‍ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് ആ വിവരം പുറത്തുപറഞ്ഞിരുന്നില്ല. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്കു ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായെന്നും ശാരദ വ്യക്തമാക്കി.
അഞ്ചാറ് വർഷം മുമ്പ് നടന്ന തെളിവെടുപ്പിനെക്കുറിച്ചും റിപ്പോർട്ടിൽ താൻ എഴുതിയ കാര്യങ്ങളെ കുറിച്ചു ഓർമയില്ലെന്നാണ് ശാരദ പറയുന്നത്. റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകള്‍ ഷോ ആണെന്നും ശാരദ പറഞ്ഞു.
നടി അക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് മലയാള സിനിമയിലെ സ്ത്രീകളുടെ സംഘടനയായ വിമെൻ ഇൻ സിനിമാ കളക്ടീവിൻറെ (ഡബ്ല്യുസിസി) ആവശ്യം പരിഗണിച്ചാണ് 2017 നവംബർ 16 ന് സർക്കാർ ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്.











