
തിരുവനന്തപുരം: വിവാദങ്ങൾക്ക് മുന്നേ നൽകിയ അവധി അപേക്ഷ എഡിജിപി എം.ആർ അജിത് കുമാർ പിൻവലിച്ചു. വിവാദങ്ങൾ ഉയരും മുന്നേ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഈ ശനിയാഴ്ച മുതൽ നാല് ദിവസത്തേക്കായിരുന്നു എഡിജിപി അവധി അപേക്ഷ നൽകിയിരുന്നത്. എന്നാൽ പുതിയ സാഹചര്യത്തിൽ അവധി വേണ്ടെന്ന് അറിയിച്ച് എഡിജിപി കത്ത് നൽകിയിരിക്കുകയാണ്. അവധിക്ക് പോയാൽ സ്ഥാനത്ത് നിന്ന് മാറ്റാൻ എളുപ്പമാകും എന്ന അഭ്യൂഹമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാകും അജിത് കുമാർ അവധി അപേക്ഷ പിൻവലിച്ചതെന്നാണ് വിലയിരുത്തലുകൾ. എന്നാൽ അജിത് കുമാർ അവധി അപേക്ഷ പിൻവലിച്ചത് സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
വ്യക്തിപരമായ ആവശ്യങ്ങൾക്കായിരുന്നു മുൻകൂർ അവധി അപേക്ഷ നൽകിയിരുന്നത്. വിവാദങ്ങൾ ഉണ്ടാകുന്നതിന് മുൻപ് നൽകിയ അപേക്ഷയായിരുന്നു. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതടക്കമുള്ള കാര്യങ്ങൾ വലിയ വിവാദത്തിനാണ് വഴി വെച്ചിരുന്നത്. ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന എഡിജിപി എം ആർ അജിത് കുമാറിന്റെ കുറ്റസമ്മതം നടത്തിയിരുന്നു. പോലീസ് തലപ്പത്തെ രണ്ടാമൻ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് പ്രതിപക്ഷം ശക്തമായ ആയുധമായി ഉപയോഗിക്കുന്നുണ്ട്.
അതേ സമയം വിവാദം തുടരുന്നതിനിടെ നിർണായക എൽ.ഡി.എഫ് യോഗം ഇന്ന് ചേരും. എം.ആർ.അജിത്കുമാറിനെതിരെ നടപടിയെടുക്കാത്തതിൽ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുഖ്യമന്ത്രി മുന്നണി യോഗത്തിൽ നിലപാട് വിശദീകരിച്ചേക്കും. എം.ആർ അജിത്കുമാറിനെ സർക്കാർ സംരക്ഷിക്കുന്നതിൽ സി.പി.ഐ അടക്കമുള്ള ഘടകകക്ഷികൾക്ക് കടുത്ത അതൃപ്തിയുമുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി കഴിഞ്ഞദിവസം അത് പരസ്യമാക്കുകയും ചെയ്തിരുന്നു.