അജിത്കുമാറിനെ മാറ്റില്ല, ശശിയെയും സംരക്ഷിച്ച് മുഖ്യമന്ത്രി? ആരോപണങ്ങൾ ഡിജിപിയുടെ നേതൃത്വത്തിൽ 5 അംഗ ഉന്നതസംഘം അന്വേഷിക്കും

തിരുവനന്തപുരം: നിലമ്പൂർ എം എൽ എ അൻവർ ഉയർത്തിയ ആരോപണങ്ങൾ അന്വേഷിക്കാൻ ഡി ജി പിയുടെ നേതൃത്വത്തിൽ ഉന്നതതലസംഘത്തെ നിയോഗിച്ച് സർക്കാർ. ഏറ്റവും പ്രധാനമായി ആരോപണമുയർന്ന എ ഡി ജി പി എം.ആർ അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് നീക്കാതെയുള്ള അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെയും മുഖ്യമന്ത്രി സംരക്ഷിച്ചിട്ടുണ്ട്. ഇരുവരെയും തത്കാലം മാറ്റേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ എന്നാണ് വിവരം. അതായത് ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി സ്ഥാനത്ത് അജിത്കുമാറും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും തുടരും എന്ന് സാരം. അജിത്കുമാറിനെ മാറ്റിയാൽ പൊളിറ്റിക്കൽ സെക്രട്ടറിയുടെ കാര്യത്തിൽ ചർച്ച ഉയർന്നേക്കുമെന്ന സാധ്യത മുന്നിൽ കണ്ടാണ് ഈ നീക്കമെന്നാണ് വിവരം.

അതേസമയം ആരോപണങ്ങൾ സംസ്ഥാന പൊലീസ് മേധാവിയായ ഡി ജി പി ഷെയ്ക് ദർവേഷ് സാഹിബ് അടക്കമുള്ള അഞ്ചംഗ സംഘം നേരിട്ട് അന്വേഷിക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഷെയ്ക് ദർവേഷ് സാഹിബിനൊപ്പം ജി സ്പർജൻ കുമാർ (ഐജിപി, സൗത്ത് സോൺ & സിപി, തിരുവനന്തപുരം സിറ്റി), തോംസൺ ജോസ് (ഡിഐജി, തൃശൂർ റേഞ്ച്), എസ്. മധുസൂദനൻ (എസ്പി, ക്രൈംബ്രാഞ്ച്, തിരുവനന്തപുരം), എ ഷാനവാസ് (എസ്‌പി, എസ്എസ്‌ബി ഇൻ്റലിജൻസ്, തിരുവനന്തപുരം) എന്നിവരടങ്ങുന്ന സംഘമാകും പൊലീസുമായി ബന്ധപെട്ട് ഉയർന്ന വിഷയങ്ങൾ അന്വേഷിക്കുക.

ഉന്നയിക്കപ്പെട്ട പരാതികളിലും ആരോപണങ്ങളിലും സംഘം അന്വേഷണം നടത്തും. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide