
പാലക്കാട് എൽഡിഎഫിന്റെ വിവാദ പത്ര പരസ്യത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് കണ്ടെത്തിയതോടെ കളക്ടർ സ്ഥാനാർത്ഥിക്കും ചീഫ് ഇലക്ഷന് ഏജന്റ്റിനും നോട്ടീസ് അയക്കുമെന്ന് റിപ്പോർട്ട്. സംഭവം മോണിറ്ററിങ് കമ്മറ്റി പരിശോധന നടത്താനും യോഗം ചേർന്ന് ചട്ടലംഘനം ഉണ്ടായോ എന്ന് പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും യോഗം ചേരുക. ഇന്ന് പാലക്കാട്ടെ സുപ്രഭാതം,സിറാജ് പത്രത്തിൽ സന്ദീപ് വാര്യർക്കെതിരെ എൽഡിഎഫ് നൽകിയ പരസ്യമാണ് വലിയ വിവാദമായിരിക്കുന്നത്.
പത്രത്തിൽ എന്ത് പരസ്യമാണ് പ്രദർശിപ്പിക്കുന്നത് എന്നത്തിന്റെ കൃത്യമായ ഒരു ഔട്ട്ലൈൻ എംസിഎംസി സെല്ലിന്റെ സമിതിയായ പിആർടി ഓഫീസർ പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷമാണ് ജില്ലാ കളക്ടർക്ക് ഈ പരസ്യം നൽകേണ്ടത്. അത് വിശദമായി പരിശോധിച്ച് കളക്ടറിന്റെ പ്രീ സർട്ടിഫിക്കേഷൻ വാങ്ങിയ ശേഷമാണ് പരസ്യം നൽകേണ്ടത്. എന്നാൽ ഇവ രണ്ടും ഈ പരസ്യം നൽകുന്നതിൽ പാലിക്കപ്പെട്ടിട്ടില്ല എന്നാണ് പുറത്തുവരുന്ന വിവരം.
സംഭവത്തിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷനെയും വിഷയം ധരിപ്പിക്കും. മറ്റ് പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് എൽഡിഎഫ് അനുമതി വാങ്ങിയിരുന്നതായി കണ്ടെത്തി. നഗ്നമായ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുമുണ്ട്.