ആഫ്രിക്കൻ പന്നിപ്പനി ഭീതിയിൽ കോട്ടയം; മുൻകരുതൽ ശക്തമാക്കി

കോട്ടയം: അയൽ ജില്ലയായ ആലപ്പുഴയിലെ തണ്ണീർമുക്കം പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൻ നടപടികൾ ശക്തമാക്കി കോട്ടയം ജില്ലയും. ജില്ലയിൽ എല്ലാ ജാഗ്രതാ നടപടികളും സ്വീകരിച്ചുവെന്ന് ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണും ജില്ലാ കലക്ടറുമായ വി. വിഗ്‌നേശ്വരി അറിയിച്ചു. രോഗനിരീക്ഷണ മേഖലയിലെ പന്നിഫാമുകളിലും പന്നിവളർത്തൽ കേന്ദ്രങ്ങളിലും മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തും. ഇതു സംബന്ധിച്ച് ബോധവത്കരണം നൽകും.

രോഗനിരീക്ഷണമേഖലയിൽ ഉൾപ്പെട്ട കുമരകം, ആർപ്പൂക്കര, അയ്മനം, തലയാഴം, ടി.വി പുരം, വെച്ചൂർ എന്നീ പഞ്ചായത്തുകളിലേക്കും വൈക്കം നഗരസഭയിലേക്കും പന്നികൾ, പന്നി മാംസം ഉൽപ്പന്നങ്ങൾ, പന്നിക്കാഷ്ഠം, പന്നി തീറ്റസാധനങ്ങൾ എന്നിവ മറ്റിടങ്ങളിൽനിന്ന് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ച് ഉത്തരവായി. ഇതുമായി ബന്ധപ്പെട്ട് പൊലീസും മോട്ടോർവാഹനവകുപ്പുമായി ചേർന്ന് സംയുക്തപരിശോധനയ്ക്ക് മൃഗസംരക്ഷണവകുപ്പിന് നിർദേശം നൽകി.

തണ്ണീർമുക്കം പഞ്ചായത്ത് 5–ാം വാർഡിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനു 10 കിലോമീറ്റർ ചുറ്റളവിലുള്ള 18 പന്നികളെ കഴിഞ്ഞദിവസം കൊന്ന് ആഴത്തിൽ മറവു ചെയ്ത് പരിസരം അണുവിമുക്തമാക്കിയിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണു പ്രദേശത്ത് അണുനശീകരണം നടത്തിയത്. തുടർന്നു 15 ദിവസം ഇടവേളകളിൽ അണുനശീകരണം നടത്തണമെന്നു ഫാം നടത്തിപ്പുകാരോടു നിർദേശിച്ചു.

ആലപ്പുഴ ജില്ലയിലെ പന്നിഫാമുകളുടെ വിവരം ശേഖരിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഡോക്ടർമാർക്കു നിർദേശം നൽകിയിരുന്നു. 5 പന്നികളിൽ കൂടുതൽ വളർത്തുന്നർക്കാണു ഫാം ലൈസൻസ് ആവശ്യമായുള്ളത്.

More Stories from this section

family-dental
witywide