ഡല്‍ഹിക്കു പിന്നാലെ അഹമ്മദാബാദിലെ സ്‌കൂളുകള്‍ക്കും ഭീകരാക്രമണ ഭീഷണി; കനത്ത സുരക്ഷയൊരുക്കി ബോംബ് സ്‌ക്വാഡുകളും പൊലീസും

അഹമ്മദാബാദ്: അഹമ്മദാബാദിലെ ഏഴോഴം സ്‌കൂളുകള്‍ക്ക് ഭീകരാക്രമണ ഭീഷണി. ഭീഷണിയുമായി ഇമെയിലുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ബോംബ് സ്‌ക്വാഡിനെ അഹമ്മദാബാദിലെ ഏഴോളം സ്‌കൂളുകളിലായി വിന്യസിച്ചിട്ടുണ്ട്. ഈ സ്‌കൂളുകള്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഇമെയിലുകള്‍ തിങ്കളാഴ്ച ലഭിച്ചതായി പോലീസ് സ്ഥീരീകരിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ കഴിഞ്ഞയാഴ്ച ഡല്‍ഹിയിലെ 150 ഓളം സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി മെയിലുകള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് വ്യാജ ഭീഷണിയാണെന്ന് കണ്ടെത്തിയിരുന്നു. റഷ്യ കേന്ദ്രീകരിച്ചാണ് മെയിലുകള്‍ എത്തിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

ഡല്‍ഹി പബ്ലിക് സ്‌കൂള്‍ (ഡിപിഎസ്), അഹമ്മദാബാദിലെ ആനന്ദ് നികേതന്‍ ഗുരുകുലത്തിലെ ഏഷ്യ സ്‌കൂള്‍, ഡിപിഎസ് ബോപാല്‍, മേംനഗറിലെ എച്ച്ബികെ സ്‌കൂള്‍, തല്‍തേജിലെ സെബാര്‍ സ്‌കൂള്‍, എസ്ജി റോഡിലെ കോസ്‌മോസ് കാസില്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ചന്ദ്‌ഖേഡയിലെയും ഷാഹിബാഗ് കന്റോണ്‍മെന്റിലെയും രണ്ട് കേന്ദ്രീയ വിദ്യാലയങ്ങള്‍ എന്നിവ ഉള്‍പ്പെടെ അഹമ്മദാബാദിലെ നിരവധി സ്‌കൂളുകള്‍ തങ്ങള്‍ക്ക് ബോംബ് ഭീഷണി ഇമെയിലുകള്‍ ലഭിച്ചതായും പോലീസ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടതായും അറിയിച്ചു. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡുമായി പോലീസ് സംഘം നഗരത്തിലെ വിവിധ സ്‌കൂളുകളിലേക്ക് പാഞ്ഞെത്തുകയായിരുന്നു.

റഷ്യന്‍ സെര്‍വറില്‍ നിന്ന് അയച്ച ഇമെയിലില്‍ അറബി വാക്കുകളും സ്‌കൂളുകള്‍ക്ക് നേരെ ബോംബെറിയുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശവും ഉണ്ടായിരുന്നു. അതേസമയം, ഇമെയിലിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് പോലീസ് കമ്മീഷണര്‍ അറിയിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍, സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കാനും വിഷയം സമഗ്രമായി അന്വേഷിക്കാനും ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡ് (ബിഡിഡിഎസ്), സിറ്റി ക്രൈംബ്രാഞ്ച്, സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് (എസ്ഒജി) എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക സംഘങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട്.

അഹമ്മദാബാദ് ഉള്‍പ്പെടെ 26 സീറ്റുകളിലേക്കുള്ള ഗുജറാത്തിലെ വോട്ടെടുപ്പിന് ഒരു ദിവസം മുമ്പാണ് ഭീഷണി ഉയര്‍ന്നത്. ഇമെയില്‍ അയത് തൗഹീദ് എന്നയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മെയിലില്‍ ഗുജറാത്തില്‍ ശരിയത്ത് നിയമം സ്ഥാപിക്കാനുള്ള ഉദ്ദേശ്യം പ്രകടിപ്പിക്കുകയും എതിര്‍ക്കുന്നവര്‍ക്കെതിരെ അക്രമം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide