
ന്യൂഡൽഹി: പ്രതിരോധ സേനയിലേക്കുള്ള റിക്രൂട്ട്‌മെൻ്റിനുള്ള കേന്ദ്രത്തിൻ്റെ അഗ്നിവീർ പദ്ധതി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ നിതീഷ് കുമാറിൻ്റെ ജനതാദൾ (യുണൈറ്റഡ്). ബുധനാഴ്‌ച പ്രഖ്യാപിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ബിജെപിയെ കേവലം 240 സീറ്റുകളിൽ ഒതുക്കിയ സാഹചര്യത്തിൽ സർക്കാർ രൂപീകരിക്കാൻ ഭൂരിപക്ഷത്തിന് 32 സീറ്റുകൾ കൂടിവേണം. ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് നിലവിലെ ധാരണ. ഈ സാഹചര്യത്തിലാണ് ബിജെപിയെ സമ്മർദ്ദത്തിലാക്കുന്ന ഡിമാൻഡുകളുമായി പാർട്ടികൾ രംഗത്തെത്തിയിരിക്കുന്നത്.
നാല് വർഷത്തേക്ക് യുവാക്കളെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണിത്. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. അഗ്നിവീർ പദ്ധതി ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി ജെഡിയു അറിയിച്ചിട്ടുണ്ട്. അതേസമയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, ഏക സിവിൽ കോഡ് തുടങ്ങിയവക്ക് പിന്തുണ അറിയിച്ചതായും വിവരമുണ്ട്. ഏകീകൃത സിവില്‍കോഡ് സങ്കീര്‍ണമായ പദ്ധതിയാണ്. എല്ലാവരുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ ഇതു നടപ്പാക്കാവൂ എന്നാണ് ജെഡിയു ആവശ്യപ്പെട്ടിട്ടുള്ളത്.
ജാതി സെന്‍സസ് നടപ്പാക്കണമെന്നു ആവശ്യവും ജെഡിയു മുന്നോട്ട് വച്ചിട്ടുണ്ട്. ഒരു രാജ്യം, ഒറ്റ വൈദ്യുത നിരക്ക് എന്ന ആശയം നടപ്പിലാക്കണമെന്നും ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ അടക്കം ജെഡിയു നേതാവ് നിതീഷ് കുമാറുമായി ചര്‍ച്ച നടത്താന്‍ അശ്വിനി വൈഷ്ണവിനെ ബിജെപി നേതൃത്വം ചുമതലപ്പെടുത്തി.
മൂന്ന് കാബിനറ്റ് പദവികളാണ് ജെഡിയു ആവശ്യപ്പെട്ടതെന്നാണ് സൂചന. റെയില്‍വേ, ഗ്രാമവികസനം, ജല്‍ശക്തി വകുപ്പുകളാണ് ആവശ്യപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോക്സഭ സ്പീക്കര്‍, അഞ്ച് ക്യാബിനറ്റ് മന്ത്രിമാര്‍, രണ്ടു സഹമന്ത്രിമാര്‍ തുടങ്ങിയ പദവികളാണ് ടിഡിപി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. ടിഡിപിയുമായി ചര്‍ച്ച നടത്താന്‍ പിയൂഷ് ഗോയലിനെ ബിജെപി ചുമതലപ്പെടുത്തിയിട്ടുണ്ട്.