
ന്യൂഡൽഹി: അന്താരാഷ്ട്ര മാധ്യമമായ ബിബിസിയുടെ ഇന്ത്യയുടെ ന്യൂസ് റൂം അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ആദായനികുതി ലംഘനത്തിന്റ പേരിലുള്ള നടപടിയുടെ പശ്ചാത്തലത്തിൽ ആണ് നീക്കം. പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറി.
അടുത്തയാഴ്ച മുതൽ, ബിബിസി മുൻ ജീവനക്കാർ ചേർന്ന് ‘കളക്ടീവ് ന്യൂസ് റൂം’ ആരംഭിക്കും. ഹിന്ദി, ഗുജറാത്തി, മറാത്തി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ ബിബിസിയുടെ ഡിജിറ്റൽ സേവനങ്ങൾക്കായി ഇനി മുതൽ കളക്ടീവ് ന്യൂസ് റൂം വഴിയാകും ലഭ്യമാവുക. ഈ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 26% ഓഹരികൾക്കായി ബിബിസി കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയതായാണ് വിവരം.
ആദായ നികുതി വകുപ്പിന്റേയും എഫ്ഡി ഐയുടേയും ചോദ്യം ചെയ്യലുകളടക്കം നടന്ന് ഒരു വർഷത്തിനുള്ളിലാണ് ബിബിസി ഇന്ത്യയിലെ ന്യൂസ് റൂം ഒഴിവാക്കി മറ്റൊരു പ്രത്യേക കമ്പനിക്ക് സംപ്രേക്ഷണാവകാശം നൽകുന്നത്. ഇതാദ്യമായാണ് ബിബിസി ഒരു രാജ്യത്തെ തങ്ങളുടെ ലൈസൻസ് മറ്റൊരു കമ്പനിക്ക് കൈമാറുന്നത്. ബിബിസിയുടെ തന്നെ ഇന്ത്യയിലെ ജീവനക്കാർ സ്ഥാപിച്ച ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് ലൈസൻസ് കൈമാറുന്നത്.
പത്രപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ബിബിസി കൂടെയുണ്ടെന്നും കളക്ടീവ് ന്യൂസ് റൂം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ രൂപ ഝാ പറഞ്ഞു. ബിബിസി ഇന്ത്യയിലെ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന ഝാ, കളക്ടീവ് ന്യൂസ് റൂമിന്റെ നാല് സ്ഥാപക ഓഹരി ഉടമകളില്‍ ഒരാളാണ്.