വിസ്താരയ്ക്കു പിന്നാലെ എയര്‍ ഇന്ത്യയില്‍ പ്രതിസന്ധി; സാങ്കേതികവിദഗ്ധര്‍ സമരത്തിനൊരുങ്ങുന്നു

ന്യൂഡല്‍ഹി: വിസ്താരക്ക്എയർലൈൻസിന് പിന്നാലെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയിലും പ്രതിസന്ധി. എയർ ഇന്ത്യയിലെ എയര്‍ക്രാഫ്റ്റ് ടെക്‌നിഷ്യന്‍മാര്‍ സമരത്തിനൊരുങ്ങുന്നതാണ് കമ്പനിയിലെ പ്രതിസന്ധിക്കുള്ള കാരണം. നേരത്തേ എയര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എയര്‍ ഇന്ത്യ എന്‍ജീനിയറിങ് സര്‍വീസ് ലിമിറ്റഡെന്ന പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരാണ് ഏപ്രില്‍ 23 മുതല്‍ സമരത്തിനൊരുങ്ങുന്നത്.

വിമാനങ്ങളുടെ തകരാര്‍ പരിഹരിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന കമ്പനിയാണിത്. ഏപ്രില്‍ എട്ടിന് ഇവര്‍ ഇതുസംബന്ധിച്ച് കത്തും നല്‍കിയിട്ടുണ്ട്. സ്ഥിതി സൂക്ഷ്മമായി വിലയിരുത്തുകയാണെന്ന പ്രതികരണമാണ് സമരം സംബന്ധിച്ച വാര്‍ത്തയോട് എയര്‍ ഇന്ത്യ പ്രതിനിധി നല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

വ്യോമയാന തൊഴിലാളികൾക്കിടയിലെ അസ്വസ്ഥത ഇന്ത്യയുടെ വിമാനയാത്രാ മേഖലയിലെ വളർച്ചയെ പ്രതികൂലമായി ബാധിക്കും. സമരമുണ്ടായാല്‍ വലിയ രീതിയില്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വരുമെന്ന ആശങ്കയുണ്ട്.

നേരത്തെ ആവശ്യത്തിന് പൈലറ്റുമാരെ സര്‍വീസുകള്‍ക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് ടാറ്റയുടേയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റേയും സംയുക്ത സംരംഭമായ വിസ്താരക്ക് വലിയ രീതിയില്‍ വിമാനങ്ങള്‍ റദ്ദാക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയിലും പ്രതിസന്ധിയുണ്ടാവുമെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.

കഴിഞ്ഞ കുറേക്കാലമായി തുടരുന്ന പ്രതിസന്ധിയാണ് ഇപ്പോള്‍ സ്ഥാപനത്തില്‍ സമരത്തിലേക്ക് എത്തുന്നത്. മാനേജ്‌മെന്റ് ശമ്പളപരിഷ്‌കരണം വാഗ്ദാനം ചെയ്തുവെങ്കിലും നടപ്പിലാക്കിയിട്ടില്ലെന്ന് നോട്ടീസില്‍ ജീവനക്കാര്‍ പറയുന്നു. ഇതിനൊപ്പം കമ്പനിയിലെ 75 ശതമാനം വരുന്ന കരാര്‍ ജീവനക്കാര്‍ക്ക് സ്ഥിരം ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കിട്ടാത്തതും അതൃപ്തിക്ക് ഇടയാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, സാങ്കേതികവിദഗ്ധര്‍ക്ക് മാത്രമാണ് കമ്പനിയില്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതതെന്നും സമരം ഒത്തുതീര്‍ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസ് ലിമിറ്റഡ് പ്രതിനിധികള്‍ അറിയിച്ചു.

More Stories from this section

family-dental
witywide