
ദില്ലി: എയർ ഇന്ത്യ എക്സ്പ്രസ് സമരം ഒത്തുതീർന്നു. ജീവനക്കാരും മാനേജ്മെന്റും തമ്മിൽ ദില്ലി ലേബർ കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന ചര്‍ച്ച വിജയമായെന്ന് അധികൃതർ അറിയിച്ചു. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം തൊഴിലാളി യൂണിയൻ ചർച്ചയിൽ ഉന്നയിച്ചു. യൂണിയന്റെ ആവശ്യം മാനേജ്മെന്റ് അംഗീകരിച്ചാതായാണ് വിവരം.
എയർ ഇന്ത്യ എക്സ് പ്രസിന്റെ എച്ച് ആർ മേധാവിയാണ് കമ്പനിയെ പ്രതിനിധികരിച്ച് ചർച്ചയിൽ പങ്കെടുത്തത്. ദില്ലി ദ്വാരകയിലെ ലേബർ ഓഫീസിൽ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചർച്ചയിൽ വൈകിട്ടോടെയാണ് അവസാനിച്ചത്. അതേസമയം, സിഇഒ യോഗത്തിൽ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയൻ പ്രകടിപ്പിച്ചു.
എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാരാണ് അപ്രതീക്ഷിതമായി കൂട്ട അവധിയെടുത്തത്. തുടർന്ന് കൂട്ട അവധിയെടുത്ത 30 ജീവനക്കാരെ മാനേജ്മെന്റ് പുറത്താക്കി. സമരത്തെ തുടർന്ന് 85 വിമാനങ്ങളാണ് റദ്ദാക്കിയത്. പ്രതിസന്ധി കുറക്കുന്നതിന്‍റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ റൂട്ടില്‍ 20 എയർ ഇന്ത്യ വിമാനങ്ങള്‍ സർവീസ് നടത്തുമെന്നും കമ്പനി ഇന്ന് അറിയിച്ചിരുന്നു. സർക്കാർ ഇടപെട്ടതോടെയാണ് ചർച്ച നടത്തിയത്.
Air India express employees strike to end