
ന്യൂഡല്‍ഹി: ആഭ്യന്തരയാത്രയില്‍ സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന ബാഗേജിന്റെ ഭാരം 15 കിലോയാക്കി കുറച്ച് എയർഇന്ത്യ. ടിക്കറ്റ് നിരക്ക് അടിസ്ഥാനമാക്കിയാണ് ബാഗേജിൻ്റെ ഭാരം പുനർനിർണയിച്ചത്. ഇനിമുതല്‍ ഇക്കണോമിക് ക്ലാസിലെ ‘ഇക്കണോമി കംഫര്‍ട്ട്,’ ‘കംഫര്‍ട്ട് പ്ലസ്’ എന്നീ നിരക്കുകളിലെ യാത്രികര്‍ക്ക് സൗജന്യമായി 15 കിലോ ചെക്ക് ഇന്‍ ബാഗേജ് മാത്രമേ അനുവദിക്കൂ. മുൻപ് ഇത് 20 കിലോ ആയിരുന്നു.
എന്നാല്‍, ‘ഇക്കണോമി ഫ്‌ലെക്‌സി’നു കീഴില്‍ ഉയര്‍ന്ന നിരക്ക് നല്‍കുന്ന യാത്രക്കാര്‍ക്ക് 25 കിലോഗ്രാം സൗജന്യമായി കൊണ്ടുപോകാം. നഷ്ടത്തിലായ എയർലൈൻസിനെ രക്ഷപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്ന് ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.
ടാറ്റാ ഗ്രൂപ് ഏറ്റെടുക്കുന്നതിനു മുമ്പ് എയർഇന്ത്യയിലെ സൌജന്യ ബാഗേജ് അലവൻസ് 25 കിലോ ആയിരുന്നു. അത് 2023ൽ 20 കിലോയാക്കി ഇപ്പോൾ 15 കിലോയും. ഇപ്പോഴത്തെ ബാഗേജ് നിരക്ക് മറ്റ് സ്വകാര്യ എയർലൈനുകളുടെ സൌജന്യ നിരക്കിന് തുല്യമായി. വിമാനക്കമ്പനികള്‍ കുറഞ്ഞത് 15 കിലോഗ്രാം സൗജന്യ ചെക്ക് ഇന്‍ ബാഗുകള്‍ കൊണ്ടുപോകാന്‍ യാത്രക്കാരെ അനുവദിക്കണമെന്നാണ് ഡി.ജി.സി.എ. അനുശാസിക്കുന്നത്.
Air India Reduces Free baggage limit










