ഇനി രക്ഷ ഗൂഗിൾ! തിരൂരിലെ ആധാർ മെഷീനിൽ നുഴഞ്ഞുകയറി, നിറയെ വ്യാജ ആധാര്‍, അന്വേഷണം ഇതുവരെ

മലപ്പുറം: പലരീതിയിലുളള തട്ടിപ്പുകളാണ് നമുക്ക് ചുറ്റും നടക്കുന്നത്. ഏറ്റവും ഒടുവിൽ ആധാർ കാർഡുകളിലും തട്ടിപ്പ് കണ്ടെത്തിയിരിക്കുകയാണ്. അതും മലപ്പുറത്ത്. അക്ഷയ കേന്ദ്രത്തിലെ ആധാര്‍ മെഷീന്‍ ഹാക്ക് ചെയ്താണ് ചിലർ വ്യാജ ആധാര്‍ കാര്‍ഡുകളുണ്ടാക്കിയത്. തിരൂര്‍ ആലിങ്ങലിലെ അക്ഷയ കേന്ദ്രത്തിലെ ആധാര്‍ മെഷീനില്‍ നുഴഞ്ഞു കയറിയാണ് 38 ആധാര്‍ കാര്‍ഡുകൾ നിർമ്മിച്ചത്. യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ തട്ടിപ്പുകൾ കണ്ടെത്തിയത്.

അധികൃതരെയാകെ ഞെട്ടിച്ച കേസിൽ ഒടുവിൽ ഗൂഗിളിന്റെ സഹായം തേടിയിരിക്കുകയാണ് സൈബർ പൊലീസ്. അക്ഷയ സെന്ററിൽ നിന്നും വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ച സോഫ്റ്റ് വെയറിലെ ലോഗിന്‍ വിവരങ്ങള്‍ക്ക് വേണ്ടിയാണ് ഗൂഗിളിനെ കേരളാ പൊലീസ് സമീപിച്ചിരിക്കുന്നത്. അക്ഷയ കേന്ദ്രം അധികൃതരുടെ പരാതിയില്‍ ഐ ടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് തിരൂര്‍ പൊലീസ് കേസെടുത്തത്. നിലവിൽ സൈബര്‍ ക്രൈം വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്. അക്ഷയ കേന്ദ്രം അധികൃതരെ തട്ടിപ്പ് സംഘം ബന്ധപ്പെട്ട മൊബൈല്‍ നമ്പറിന്‍റെ ഉടമയെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. സന്ദേശങ്ങള്‍ അയച്ച വാട്സാപ് നമ്പറിന്‍റെ വിശദാംശങ്ങള്‍ക്കായി മൊബൈല്‍ കമ്പനിയേയും ബന്ധപ്പെട്ടതായാണ് വിവരം.

ദില്ലിയിലെ യുഐഡി അഡ്മിന്‍ ആണെന്ന് പരിചയപ്പെടുത്തി അക്ഷയ കേന്ദ്രത്തിലേക്ക് വിളിച്ചയാള്‍ വെരിഫിക്കേഷനായി എനി ഡെസ്ക് എന്ന സോഫ്റ്റ് വെയര്‍ കണക്ട് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ഇയാളുടെ നിര്‍ദേശാനുസരണം തിരൂരിലെ ഒരാളുടെ ആധാര്‍ എന്‍ റോള്‍മെന്‍റ് ചെയ്തതിന് പിന്നാലെ എനി ഡെസ്ക് കണക്ഷന്‍ വിച്ഛേദിച്ചു. ഇങ്ങനെയാണ് ഹാക്കിംഗ് നടന്നത്. തട്ടിപ്പ് സംഘം ഉപയോഗിച്ച ഈ സോഫ്റ്റ് വെയറിന്‍റെ ലോഗിന്‍ വിശദാംശങ്ങള്‍ക്കായാണ് സൈബര്‍ ക്രൈം വിഭാഗം ഗൂഗിളിന്‍റെ സഹായം തേടിയിരിക്കുന്നത്. ഐ പി അഡ്രസ്സുള്‍പ്പെടെ ലഭിച്ചാല്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമാകുമെന്ന പ്രതീക്ഷയിലാണ് സൈബര്‍ ക്രൈം വിഭാഗം. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

akshaya centre aadhaar machine hacked create and fake aadhaar card in tirur

More Stories from this section

family-dental
witywide