
തിരുവനന്തപുരം: എഡിജിപി എം ആർ അജിത്ത് കുമാറിനെതിരെയടക്കം നിലമ്പൂർ എംഎൽഎ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങളോടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടുള്ള പ്രതികരണം മുഖ്യമന്ത്രി പിണറായി വിജയൻ ചിരിയിലൊതുക്കി. സിയാലിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോളാണ് മാധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചത്. മറുപടി നൽകാതെ ഒഴിഞ്ഞുമാറിയ മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് മുന്നോട്ട് പോകുകയും ചെയ്തു. പിന്നാലെ അൻവർ ഉയർത്തിയ ആരോപണങ്ങളിൽ മുഖ്യമന്ത്രി ഡിജിപിയോട് റിപ്പോർട്ട് തേടുകയും ചെയ്തു.
അതിനിടെ എഡിജിപി അജിത്കുമാറിനെതിരായി പി വി അന്‍വര്‍ എം എല്‍ എ നടത്തിയ വെളിപ്പെടുത്തലുകള്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. ആരോപണവിധേയരായ മുഴുവന്‍ ആളുകളെയും സസ്പെന്‍ഡ് ചെയ്യണമെന്നും ഗുണ്ടാസംഘത്തെ പോലും നാണിപ്പിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത്കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിം ആണ് എം ആർ അജിത് കുമാറിന്റെ റോൾ മോഡൽ എന്ന് സംശയിച്ചുപോകുന്നുവെന്നും തുടങ്ങിയ ആരോപണങ്ങളാണ് പി വി അൻവർ പൊലീസിനെതിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട എസ് പി സുജിത് ദാസിന് കസ്റ്റംസിലുള്ള ബന്ധം കോഴിക്കോട്ട് വിമാനത്താവളത്തിൽ സ്വർണം കടത്താൻ ഉപയോഗിക്കുന്നുവെന്നും പി വി അൻവർ ആരോപിച്ചു. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് ബിജെപി നേതാവ് സുരേഷ്‌ഗോപിയെ വിജയിപ്പിച്ചത് അജിത്കുമാറാണെന്നതാണ് പി വി അൻവർ ഉന്നയിച്ച മറ്റൊരു ആരോപണം.
സുരേഷ് ഗോപിയും അജിത്കുമാറും തമ്മിൽ അടുത്ത ബന്ധം ഉള്ളവരാണെന്നും തൃശൂരിൽ ഒരു കേസുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി അജിത്കുമാറിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്നും നിലമ്പൂർ എംഎൽഎ ആരോപിച്ചു. ആ സമയത്ത് ‘അവരൊക്കെ കമ്മികൾ അല്ലെ’ എന്നായിരുന്നു അജിത്കുമാർ സുരേഷ്‌ഗോപിയോട് പറഞ്ഞതെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു.