
കൊച്ചി: നടനും ‘അമ്മ’ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദീഖിനെതിരെ യുവനടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണത്തില്‍ നിയമനടപടി ആലോചിച്ച് പൊലീസ്. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചുവരുത്തി സിദ്ദീഖ് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് രേവതി ആരോപിച്ചത്.
തിരുവനന്തപുരത്തെ മ്യൂസിയം പൊലീസ് സ്‌റ്റേഷന്റെ പരിധിയിലാണു മസ്‌കറ്റ് ഹോട്ടല്‍. ഇവിടെവച്ച് ലൈംഗികാതിക്രമം നടന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായ സാഹചര്യത്തില്‍, പരാതിക്കാരിയെ വിളിച്ചു മൊഴി രേഖപ്പെടുത്തി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണോ പരാതി ലഭിക്കുന്നതു വരെ കാത്തിരിക്കണോ എന്ന കാര്യത്തില്‍ ആലോചന നടക്കുകയാണെന്നു പൊലീസ് അറിയിച്ചു.
സംഭവത്തിൽ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ മുതിര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ നിയോഗിക്കുമെന്നാണു സൂചന. മുന്‍പ് ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ നല്ല പ്രതികരണമല്ല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് രേവതി പറഞ്ഞിരുന്നു.
രേവതി സമ്പത്തിന്റെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദീഖ് രാജിവച്ചിരുന്നു. താരസംഘടയുടെ ജനറല്‍ സെക്രട്ടറിയായി രണ്ടു മാസത്തിനിടെയാണ് ലൈംഗിക ആരോപണത്തെ തുടര്‍ന്നു സിദ്ദിഖിനു രാജിവയ്ക്കേണ്ടി വന്നിരിക്കുന്നത്. സിദ്ദിഖിന്റെ രാജി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ സ്വീകരിച്ചിട്ടുണ്ട്.
സിനിമ മോഹിച്ചെത്തിയ യുവനടിയെ ചെറുപ്രായത്തില്‍ പീഡിപ്പിച്ചെന്ന ആരോപണം അതീവ ഗുരുതരമാണെന്ന വിലയിരുത്തലിലാണ് കേസെടുക്കുമെന്ന സൂചനകളും പുറത്തുവരുന്നത്. നടി പരാതി നല്‍കുകയാണെങ്കില്‍ സിദ്ദിഖിനെതിരെ കേസെടുക്കുമെന്നുമാണ് വിവരം. സിദ്ദീഖ് തന്നോട് മോശമായി പെരുമാറിയെന്ന് നടി 2019 ല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരുന്നു. അന്ന് വലിയ ചര്‍ച്ചയായെങ്കിലും പിന്നീട് കെട്ടടങ്ങിയിരുന്നു.
തന്നെ സിദ്ദീഖ് ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം രേവതി സമ്പത്ത് കഴിഞ്ഞ ദിവസമാണ് ആവര്‍ത്തിച്ചത്. പല സുഹൃത്തുക്കള്‍ക്കും സിദ്ദീഖില്‍നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്‌കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അന്ന് 21 വയസ്സാണ്. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചത്. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്നു രക്ഷപ്പെടുകയായിരുന്നുവെന്നും നടി പറഞ്ഞു.