
ന്യൂഡെൽഹി: ഇറാൻ്റെ നിലനിൽപ്പ് ഇസ്രായേലിന്റെ ഭീഷണിയിലാണെന്ന് കണ്ടാൽ, രാജ്യത്തിന്റെ ആണവ സിദ്ധാന്തത്തിൽ മാറ്റം വരുമെന്ന് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ഉപദേശകനായ കമാൽ ഖരാസി. “അണുബോംബ് നിർമ്മിക്കാൻ ഇപ്പോൾ ഞങ്ങൾ തീരുമാനിച്ചിട്ടില്ല. എന്നാൽ ഇറാൻ്റെ നിലനിൽപ്പിന് ഭീഷണിയുണ്ടെങ്കിൽ, ഞങ്ങളുടെ സൈനിക സിദ്ധാന്തം മാറ്റുകയല്ലാതെ മറ്റൊരു മാർഗവുമില്ല,” ഖരാസി പറഞ്ഞു.
ഏപ്രിലിൽ സിറിയയുടെ തലസ്ഥാനമായ ദമാസ്കസിലെ ഇറാൻ എംബസിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിന് മറുപടിയായി, ഇസ്രായേൽ പ്രദേശത്തെ ലക്ഷ്യമിട്ട് ഇറാൻ ഡ്രോണുകളുടെയും മിസൈലുകളുടെയും ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചിരിക്കുകയാണ്.
ആണവായുധ വികസനത്തിനെതിരായ അയത്തുള്ള ഖമേനിയുടെ മുൻ ഫത്‌വ ഉണ്ടായിരുന്നിട്ടും, ഇറാൻ്റെ മുൻ ഇൻ്റലിജൻസ് മന്ത്രി 2021-ൽ സൂചിപ്പിച്ചത്, ബാഹ്യ സമ്മർദ്ദങ്ങൾ, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങൾ, ഇറാൻ്റെ ആണവനിലയെ പുനർനിർണയിക്കാൻ പ്രേരിപ്പിക്കുമെന്നായിരുന്നു.