മലപ്പുറത്ത് 5 വയസുകാരിയുടെ ജീവനെടുത്ത് അമീബിക് മസ്തിഷ്‌ക ജ്വരം

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരണത്തിന് കീഴടങ്ങി. കളിയാട്ടമുക്ക് പടിഞ്ഞാറേപ്പീടിയേക്കല്‍ ഹസ്സന്‍കോയയുടെ മകള്‍ ഫദ്വ ആണു തിങ്കളാഴ്ച രാത്രി പതിനൊന്നോടെ മരിച്ചത്.

ഈ മാസം ഒന്നിനാണ് കുട്ടി കടലുണ്ടി പുഴയില്‍ കുളിച്ചത്. ഇതിന് ഒരാഴ്ചയ്ക്കു ശേഷം ഇക്കഴിഞ്ഞ പത്തിനാണ് ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. പനിയും തലവേദനയും വന്ന കുട്ടിയെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു. എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതോടെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് 8 ദിവസമായി വെന്റിലേറ്ററിലായിരുന്നു.

കടലുണ്ടിപ്പുഴയില്‍ കുളിച്ചതിലൂടെയാണ് അമീബ ശരീരത്തില്‍ കടന്നതെന്നാണു കരുതുന്നത്. കളിയാട്ടമുക്ക് എ.എം.എല്‍.പി. സ്‌കൂള്‍ നഴ്‌സറി വിദ്യാര്‍ഥിനിയാണ്. കബറടക്കം ഇന്നു കടവത്ത് ജുമാ മസ്ജിദില്‍ നടക്കും. സഹോദരങ്ങള്‍: ഫംന, ഫൈഹ.