17 മണിക്കൂറിന് ശേഷം രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ എത്തി; മരണം 120 കടന്നു, ഇനിയും ഒരുപാട് പേര്‍ മണ്ണിനടിയില്‍, ഹൃദയംപൊട്ടി നിലവിളിച്ച് വയനാട്…

ചിത്രം-കടപ്പാട് മനോരമ ന്യൂസ്

ഇതുവരെ കേരളം കണ്ടിട്ടില്ലാത്ത അത്രയും ഭീകരമായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. 120 പേരുടെ മരണം ഇന്ത്യന്‍ വൈകീട്ട് 6 മണിയോട് സ്ഥിരീകരിക്കുമ്പോള്‍ ഇനിയും ഒരുപാട് ജീവനോടെയോ, അല്ലാതെയോ മണ്ണിനടിയിലാണ്. ഗുരുതരമായി പരുക്കേറ്റവര്‍ നിരവധിയാണ്. പരുക്കേറ്റവര്‍ കുടുങ്ങിക്കിടക്കുന്ന ചില ഇടങ്ങളിലേക്ക് രക്ഷാദൗത്യ സംഘത്തിന് ഇതുവരെയും എത്താന്‍ സാധിച്ചിട്ടില്ല. വൈകീട്ട് ആറുമണിയോടെ( ഇന്ത്യന്‍ സമയം) വായുസേനയുടെ ആദ്യ ഹെലികോപ്റ്റര്‍ വയനാട്ടിലേക്ക് എത്തി. 

ഗുരുതരമായി പരുക്കേറ്റവരില്‍ ചിലരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് നീക്കി. ശക്തമായ മഴയിലാണ് ഹെലികോപ്റ്റര്‍ വയനാട്ടിലെ ദുരന്ത ഭൂമിയില്‍ ഇറങ്ങിയത്. മഴയും ഇനി വരാനിരിക്കുന്ന ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. 

രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കാന്‍ സൈന്യത്തിന്റെ ഡോഗ് സ്ക്വാഡും പ്രദേശത്തേക്ക് എത്തുന്നുണ്ട്. പരുക്കേറ്റവരെയും മരിച്ചവരെയും കൊണ്ട് മേപ്പാടിയിലെ ആശുപത്രിയിലേക്ക് ആംബുലന്‍സുകള്‍ നിരനിരയായി എത്തുകയാണ്. ഓരോ ആംബുലന്‍സ് എത്തുമ്പോഴും അതില്‍ തങ്ങളുടെ ആരെങ്കിലും ഉണ്ടോ എന്നറിയാന്‍ പലരും തടിച്ചുകൂടുന്നു. ചിലര്‍ ഹൃദയംപൊട്ടി നിലവിളിക്കുന്നു. ഹൃദയഭേദകമായ നിമിഷങ്ങള്‍. 2018ലെ പ്രളയത്തിന് ശേഷം കേരളം അതിന്റെ ചരിത്രത്തിലെ മറ്റൊരു വലിയ മഹാദുരന്തത്തെ അഭിമുഖീകരിക്കുകയുയാണ്.