കയ്യില്‍ പശുവിറച്ചിയുണ്ടെന്ന് ആരോപിച്ച് വൃദ്ധന് ട്രെയിനില്‍ ക്രൂരമര്‍ദനം, സംഭവം മഹാരാഷ്ട്രയില്‍

മുംബൈ: പശുവിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് വയോധികന് ക്രൂര മര്‍ദ്ദനം. മഹാരാഷ്ട്രയിലാണ് ദാരുണമായ സംഭവം. ഓടുന്ന ട്രെയിനില്‍വെച്ച് വയോധികനെ സഹയാത്രികരായ പത്തോളം യുവാക്കള്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ജല്‍ഗാവ് ജില്ല സ്വദേശിയായ അശ്റഫ് മുനിയാര്‍ എന്ന വയോധികനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

നിസ്സഹായനായിരിക്കുന്ന വയോധികനെ സഹായിക്കാതെ എല്ലാവരും മാറിയിരിക്കുകയായിരുന്നു. ഇദ്ദേഹം കൈവശം വച്ചിരുന്ന രണ്ട് വലിയ പ്ലാസ്റ്റിക് പെട്ടികളില്‍ ഇറച്ചി പോലെയുള്ള സാധനമാണെന്ന് പറഞ്ഞായിരുന്നു ആള്‍ക്കൂട്ട വിചാരണയും മര്‍ദ്ദനവും.

മലേഗാവിലെ മകളുടെ വീട്ടിലേക്ക് ധൂലെ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്നു മുനിയാര്‍. തന്റെ മകളുടെ കുടുംബത്തിലെ പരിപാടിക്കായി മാംസം കൊണ്ടുപോകുകയാണെന്ന് ഇയാള്‍ അറിയിച്ചു. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെ പെട്ടികളില്‍ എരുമയുടെ ഇറച്ചിയാണെന്ന് ആരോപിച്ച യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. ശ്രാവണ മാസം ഹിന്ദുക്കളുടെ പുണ്യ മാസമാണെന്നും ഇവര്‍ പറഞ്ഞു.

അതേസമയം, റെയില്‍വേ കമ്മീഷണര്‍ സംഭവം സ്ഥിരീകരിക്കുകയും വിഷയത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.