
കൊച്ചി: കേരള സ്റ്റോറി സിനിമാ വിവാദം കത്തി നിൽക്കെ, മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട “മണിപ്പൂർ ക്രൈ ഓഫ് ദ ഒപ്പ്രെസ്ഡ്” എന്ന ഡോക്യുമെന്ററി എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പള്ളിയിൽ പ്രദർശിപ്പിച്ചു. സാൻജോപുരം പള്ളിയിലെ വേദപഠന വിദ്യാർഥികൾക്ക് മുന്നിലാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. മണിപ്പൂര്‍ കലാപത്തെ കുറിച്ച് കുട്ടികള്‍ അറിഞ്ഞിരിക്കണമെന്നും അതിന് വേണ്ടിയാണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചതെന്നും പള്ളി വികാരി നിധിന്‍ പനവേലില്‍ പറഞ്ഞു.
കേരള സ്റ്റോറി എന്ന സിനിമ സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്. ഏതെങ്കിലും രൂപതയോ സഭയോ ചിത്രത്തെ കുറിച്ച് നല്ലത് പറഞ്ഞതിനാൽ അക്കാര്യത്തിൽ മാറ്റം വരില്ലെന്നും നിധിന്‍ പനവേലില്‍ വ്യക്തമാക്കി. നേരത്തെ ഇടുക്കിയിലെ ഒരു പള്ളിയിൽ വിവാദ ചിത്രമായ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് താമരശേരി രൂപതയും ചിത്രം പ്രദർശിപ്പിക്കുമെന്ന് പറഞ്ഞു.
തുടർന്ന് കേരളത്തിലെ വിവിധ മേഖലകളിലെ പ്രമുഖർ പള്ളികളുടെ തീരുമാനത്തിനെതിരെ രംഗത്തെത്തി. കേരളത്തിൽ വർഗീയ വിഭജനമുണ്ടാക്കാനായി സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ചിത്രമെന്നായിരുന്നു വിമർശനം. നേരത്തെ ദൂരദർശനും ചിത്രം പ്രദർശിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം ദൂരദർശന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി.
Angamali church screened Manipur riot documentary