ആരാണ് എലോൺ മസ്‌ക്? ട്രംപ് അധികാരത്തിൽ ഏറുമ്പോൾ അമേരിക്കൻ സർക്കാരിൽ എന്താകും റോൾ? ചോദ്യവുമായി ജർമൻ മുൻ ചാൻസലർ

ബെർലിൻ: ലോകത്തെ ഒന്നാം നമ്പർ ശതകോടിശ്വരൻ എലോൺ മസ്ക്കിനെതിരെ വിമർശനവുമായി ജർമൻ മുൻ ചാൻസലർ ആഞ്ജല മെർക്കല്‍ രംഗത്ത്. യു.എസ് പ്രസിഡന്‍റായി വരുന്ന ഡോണള്‍ഡ് ട്രംപുമൊത്തുള്ള പാശ്ചാത്യ ജനാധിപത്യ ക്രമത്തെക്കുറിച്ചുള്ള ഭയം തന്‍റെ പുതിയ ഓർമക്കുറിപ്പില്‍ ഉയർത്തുന്ന ഇവർ ട്രംപിന്‍റെ ഭരണത്തില്‍ ഇലോണ്‍ മസ്‌ക് വഹിക്കാൻ പോവുന്ന വലിയ പങ്കിനെക്കുറിച്ച്‌ ആഴത്തിലുള്ള ആശങ്കയും പ്രകടിപ്പിച്ചു.

ട്രംപിന്‍റെ ആദ്യ ടേമില്‍ ജർമൻ ചാൻസലർ ആയിരിക്കവെ, ചില നിരീക്ഷകർ ‘സ്വതന്ത്ര ലോകത്തിന്‍റെ നേതാവ്’ എന്ന പദവി മെർക്കലിനു നല്‍കിയിരുന്നു. 16 വർഷത്തെ ഭരണം ബിസിനസും രാഷ്ട്രീയ താല്‍പ്പര്യങ്ങളും തമ്മില്‍ നല്ല സന്തുലിതാവസ്ഥയില്‍ നിലനിർത്തണമെന്ന് തന്നെ പഠിപ്പിച്ചുവെന്ന് മെർക്കൽ വ്യക്തമാക്കി.

2016 ല്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ട്രംപ് ഉയർത്തിയ വെല്ലുവിളി തുടർന്നും വളർന്നിട്ടുണ്ടോ എന്ന ‘ഡെർ സ്പീഗല്‍’ മാഗസിനിലെ അഭിമുഖത്തിലെ ചോദ്യത്തിനുള്ള മറുപടിയായാണ് മെർക്കൽ നിലപാട് വ്യക്തമാക്കിയത്. ‘മൂലധനത്തിന്‍റെ വലിയ ശക്തിയുള്ള സിലിക്കണ്‍ വാലിയില്‍ നിന്നുള്ള വൻകിട കമ്ബനികളും ട്രംപും തമ്മില്‍ ഇപ്പോള്‍ ഒരു വ്യക്തമായ സഖ്യമുണ്ട്’ എന്നായിരുന്നു മസ്കിനെ ചൂണ്ടിക്കാട്ടി മെർക്കൽ മറുപടി പറഞ്ഞത്.

രണ്ടാം ടേമില്‍ മസ്‌കിനെ സർക്കാർ കാര്യക്ഷമതയുടെ വകുപ്പിനെ നയിക്കാൻ നിയുക്ത പ്രസിഡന്‍റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌പേസ് എക്‌സിന്‍റെയും ടെസ്‌ലയുടെയും മേധാവിയുടെ ഇത്തരമൊരു നിയമനത്തില്‍ വളരെയധികം പ്രശ്‌നങ്ങളുള്ളതായി മെർക്കല്‍ പറഞ്ഞു. ‘അദ്ദേഹത്തെപ്പോലെയുള്ള ഒരാള്‍ ബഹിരാകാശത്ത് ഭ്രമണം ചെയ്യുന്ന എല്ലാ ഉപഗ്രഹങ്ങളുടെയും 60ശതമാനം ഉടമയാണെങ്കില്‍, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കൊപ്പം അത് നമുക്ക് വലിയ ആശങ്കയായിരിക്കുമെന്നും അവർ പറഞ്ഞു. രാഷ്ട്രീയം എന്നത് ശക്തരും സാധാരണ പൗരന്മാരും തമ്മിലുള്ള സാമൂഹിക സന്തുലിതാവസ്ഥ നിർണിക്കുന്നതാവണമെന്നും മെർക്കൽ പറഞ്ഞു.

സ്വതന്ത്ര സമൂഹങ്ങളെ വേർതിരിക്കുന്ന മാനദണ്ഡങ്ങളിലൊന്ന് കോർപറേറ്റ് ശക്തിയെയും അതിസമ്ബന്നരുടെ സ്വാധീനത്തെയും കുറിച്ചുള്ള വ്യക്തമായ പരിശോധനയാണെന്നും അവർ കൂട്ടിച്ചേർത്തു. 700ലധികം പേജുകളുള്ള ഓർമക്കുറിപ്പ് ചൊവ്വാഴ്ച പുറത്തിറങ്ങുമെന്ന് മെർക്കല്‍ പറഞ്ഞു.

More Stories from this section

family-dental
witywide