‘മോശം അനുഭവം ഞാനും നേരിട്ടിട്ടുണ്ട്; വേട്ടക്കാർ അഴികൾക്കുള്ളിലാകണം’; അമ്മ എക്സിക്യൂട്ടീവ് അം​ഗം അൻസിബ

​കൊച്ചി: സിനിമയിൽ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടിയും താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് അംഗവുമായ അൻസിബ ഹസൻ. ബംഗാളി അഭിനേത്രി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ ഒപ്പം നിൽക്കുന്നുവെന്നും തെളിവുണ്ടെങ്കിൽ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അൻസിബ ആവശ്യപ്പെട്ടു.

കൃത്യമായ തെളിവുണ്ടെങ്കിൽ ആരായാലും നടപടിയെടുക്കണം. ഇരയുടെ കൂടെയുണ്ടാകും. തൊഴിലിടത്ത് തനിക്കും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. മോശം മെസേജ് അയച്ച ആൾക്ക് നല്ല മറുപടിതന്നെ കൊടുത്തിട്ടുണ്ട്. ആ മറുപടിയിൽ വിഷയം അവസാനിപ്പിച്ചുവെന്നും പരാതിപ്പെടാൻ പോയില്ലെന്നും അൻസിബ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്രയും സ്ത്രീകൾ പരാതി പറഞ്ഞിട്ടുണ്ടെങ്കിൽ അതിൽ വസ്തുതയുണ്ടാകും. റിപ്പോർട്ട് ഗൗരവത്തോടെ കാണുന്നുവെന്നും ​അതിന് കാരണക്കാരായ വേട്ടക്കാരുടെ പേരുകൾ പുറത്തുവിടണമെന്നും അൻസിബ ആവശ്യപ്പെട്ടു. പലരും ഭയപ്പാട് കൊണ്ടായിരിക്കാം പരാതിപ്പെടാത്തത്. ആളുകൾ എങ്ങനെയെടുക്കുമെന്ന് ഭയക്കുന്നുണ്ടാകും. ഇത്രയേറെ സ്ത്രീകൾ പരാതിപ്പെട്ടിട്ടുണ്ടെങ്കിൽ അതിൽ വസ്തുതയുണ്ടാകും. അവർക്ക് നീതി ലഭിക്കണം. അമ്മക്കുള്ളിൽ ഭിന്നതയില്ല. കൃത്യമായ തെളിവുണ്ടെങ്കിൽ ആരായാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

അൻസിബയുടെ പ്രതികരണത്തോടെ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ മേൽ അമ്മയിലെ ഭിന്നത കൂടുതൽ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അമ്മ വൈസ് പ്രസിഡന്റ് കൂടിയായ നടൻ ജഗദീഷും സമാന നിലപാട് സ്വീകരിച്ച് രംഗത്തെത്തിയിരുന്നു. ഹേമ കമ്മിറ്റിയിൽ പറയുന്ന കാര്യങ്ങൾ ഒറ്റപ്പെട്ട സംഭവമായി കാണരുതെന്നും സിനിമയിൽ കാസ്റ്റിങ് കൗച്ച് നിലനിൽക്കുന്നുണ്ടെന്നും ജഗദീഷ് പ്രതികരിച്ചിരുന്നു.

More Stories from this section

family-dental
witywide