![](https://www.nrireporter.com/wp-content/uploads/2023/10/antony-blinken.jpg)
വാഷിംഗ്ടണ്‍: ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി ശനിയാഴ്ച ഈജിപ്തിലെ കെയ്റോയിലേക്ക് പലസ്തീന്‍ പ്രതിനിധി സംഘം എത്തി. ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ ഖത്തര്‍ പ്രതിനിധി സംഘവും ഇന്ന് പുറപ്പെടും. മധ്യസ്ഥത വഹിക്കാനുള്ള ശ്രമങ്ങള്‍ക്കു ഖത്തറിനും അമേരിക്കയ്ക്കുമൊപ്പം ഈജിപ്തും നേതൃത്വം നല്‍കുന്നുണ്ട്. ശുഭാപ്തി മനോഭാവത്തോടെ ഒരു കരാറിലെത്താന്‍ തീരുമാനിച്ചതായി ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
‘വെടിനിര്‍ത്തലിനെക്കുറിച്ചും ബന്ദികളെ മോചിപ്പിക്കുന്നതിനെക്കുറിച്ചും അവര്‍ക്ക് ഉത്തരം ലഭിക്കുമോ എന്ന് കാണാന്‍ ഞങ്ങള്‍ കാത്തിരിക്കുകയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെള്ളിയാഴ്ച പറഞ്ഞു. അതേസമയം, അമേരിക്ക ഒരു തീവ്രവാദ ഗ്രൂപ്പായി കണക്കാക്കുകയും നേരിട്ട് ഇടപെടാതിരിക്കുകയും ഇസ്രായേല്‍ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്ത ഹമാസുമായി ചര്‍ച്ച നടത്തുന്നതിലെ ബുദ്ധിമുട്ടുകള്‍ ബ്ലിങ്കെന്‍ ചൂണ്ടിക്കാണിച്ചു.
ഹമാസും സിഐഎ ഉദ്യോഗസ്ഥരും ശനിയാഴ്ച ഈജിപ്ഷ്യന്‍ മധ്യസ്ഥരെ കാണുമെന്ന് ഈജിപ്ഷ്യന്‍ സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. വെടിനിര്‍ത്തലും ബന്ധി കൈമാറ്റ കരാറും അംഗീകരിക്കാന്‍ ഇസ്രായേല്‍ ഹമാസിന് ഒരാഴ്ച സമയം അനുവദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
തങ്ങള്‍ പരോക്ഷമായി ഇടപഴകുന്ന ഹമാസിന്റെ നേതാക്കള്‍ ഖത്തറികളിലൂടെ, ഈജിപ്തുകാരിലൂടെ ഗാസയ്ക്ക് പുറത്ത് താമസിക്കുന്നവരാണെന്നും ആത്യന്തികമായി തീരുമാനമെടുക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഗാസയില്‍ തന്നെയുള്ള ആളുകളാണ്, അവരുമായി ഞങ്ങളാരും നേരിട്ട് ബന്ധപ്പെടുന്നില്ലെന്നും ബ്ലിങ്കെന്‍ വ്യക്തമാക്കിയിരുന്നു. തന്റെ ഏറ്റവും പുതിയ മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും മറ്റ് ഉന്നത നേതാക്കളെയും സന്ദര്‍ശിച്ച് രണ്ട് ദിവസത്തിന് ശേഷം അരിസോണയിലെ മക്കെയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സെഡോണ ഫോറത്തില്‍ അത്താഴവിരുന്നില്‍ സംസാരിക്കുകയായിരുന്നു ബ്ലിങ്കെന്‍.
ബ്ലിങ്കനുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, ബന്ദി മോചനം ഉള്‍പ്പെടുന്ന താല്‍ക്കാലിക വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകളുടെ ഫലം പരിഗണിക്കാതെ തന്നെ ഹമാസിനെ വേരോടെ പിഴുതെറിയാന്‍ റഫയില്‍ ആക്രമണം നടത്തുമെന്ന് നെതന്യാഹു പ്രതിജ്ഞയെടുത്തു. ഇതും വലിയ വെല്ലുവിളിയാണ്.
ഒക്ടോബര്‍ 7 ന് ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് 1.4 ദശലക്ഷം ഫലസ്തീനികള്‍ അഭയം പ്രാപിച്ച റഫയില്‍ ആക്രമണം നടത്തുന്നതിനെ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം നെതന്യാഹു സര്‍ക്കാരിന് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, സൈനിക, നയതന്ത്ര പിന്തുണയ്ക്കായി അമേരിക്കയെ ആശ്രയിക്കുന്ന ഇസ്രായേല്‍, റഫയിലുള്ള സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള വിശ്വസനീയമായ പദ്ധതി ഇതുവരെ അവതരിപ്പിച്ചിട്ടില്ലെന്നും ബ്ലിങ്കെന്‍ ചൂണ്ടിക്കാട്ടി. അത്തരമൊരു പദ്ധതി ഇല്ലെങ്കില്‍, റഫയിലെ ഇസ്രയേല്‍ സൈനിക നടപടിയെ പിന്തുണയ്ക്കില്ലെന്നും അത് വരുത്തുന്ന നാശനഷ്ടങ്ങള്‍ അംഗീകരിക്കാവുന്നതിലും അപ്പുറമാണെന്നും ബ്ലിങ്കെന്‍ വ്യക്തമാക്കി. റഫ ആക്രമിക്കുന്നതില്‍ നിന്നും ഇസ്രയേലിനെ പിന്തിരിപ്പിക്കാന്‍ അന്താരാഷ്ട്ര ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചയെന്നതും ഏറെ ശ്രദ്ധേയമാണ്.