രാജ്യ വിരുദ്ധ പ്രസംഗം : ഇമ്രാന്‍ ഖാന്റെ സഹോദരിക്കെതിരെ അന്വേഷണം

ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സഹോദരി അലീമ ഖാനെ ‘രാജ്യവിരുദ്ധ’ പ്രസംഗം നടത്തിയെന്നാരോപിച്ച് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതായി റിപ്പോര്‍ട്ട്.

‘ക്രിമിനല്‍ ഗൂഢാലോചനയിലൂടെയും രാജ്യവിരുദ്ധ പ്രസംഗത്തിലൂടെയും ജനങ്ങള്‍ക്കും സൈന്യത്തിനും ഇടയില്‍ ഭിന്നത സൃഷ്ടിച്ചു’ എന്ന കുറ്റമാണ് അലീമയ്ക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും ഇസ്ലാമാബാദിലെ എഫ്‌ഐഎ ആസ്ഥാനത്ത് ഹാജരാകണമെന്നും നോട്ടീസില്‍ പറഞ്ഞതായി എക്സ്പ്രസ് ട്രിബ്യൂണ്‍ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ജനങ്ങളും പാകിസ്ഥാന്‍ സായുധ സേനയും തമ്മില്‍ ഭിന്നിപ്പുണ്ടാക്കിയെന്നാരോപിച്ച് എഫ്‌ഐഎ അലീമയ്‌ക്കെതിരെ അന്വേഷണം ആരംഭിക്കുകയും ഫെബ്രുവരി 6ന് രാവിലെ 11 മണിക്ക് (പ്രാദേശിക സമയം) അലീമയെ വിളിച്ചുവരുത്തുകയും ചെയ്തതായാണ് വിവരം.

ആഭ്യന്തര മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം എഫ്‌ഐഎ സെക്ഷന്‍ ഓഫീസര്‍ അലീമയ്ക്കെതിരെ അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്റ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ഇജാസ് അഹമ്മദ് ഷെയ്ഖ് നല്‍കിയ നോട്ടീസില്‍ പറയുന്നു.

പാകിസ്ഥാന്‍ ക്രിമിനല്‍ നടപടിക്രമങ്ങളുടെ (സിആര്‍പിസി) സെക്ഷന്‍ 160 പ്രകാരമാണ് നോട്ടീസ് നല്‍കിയത്. അന്വേഷണത്തില്‍ അലീമ നേരിട്ട് എത്തണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ലാഹോറിലെ വസതിയില്‍ വച്ചാണ് അലീമയ്ക്ക് നോട്ടീസ് ലഭിച്ചത്.

നേരത്തെ, ജഡ്ജിമാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ട് ദുരുദ്ദേശ്യപരമായ പ്രചാരണം നടത്തിയതിന് വിവിധ മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ പ്രവര്‍ത്തകരും ഉള്‍പ്പെടെ 65 പേര്‍ക്കെതിരെ എഫ്‌ഐഎ സമന്‍സ് അയച്ചിരുന്നുവെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

More Stories from this section

family-dental
witywide