കാണാമറയത്ത് അർജുൻ, തിരച്ചില്‍ എപ്പോ പുനരാരംഭിക്കും; കാര്‍വാറിൽ നിര്‍ണായക യോഗം

ബംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കുന്ന കാര്യത്തില്‍ കാർവാറിൽ നിര്‍ണായക യോഗം. കലക്ടര്‍ വി ലക്ഷ്മിപ്രിയയുടെ നേതൃത്വത്തില്‍ നടക്കുന്ന യോഗത്തില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ സ്ഥിതിഗതികളും കാലാവസ്ഥയും വിലയിരുത്തും. കാര്‍വാര്‍ കളക്ട്രേറ്റിലാണ് യോഗം ചേരുക.

ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ തീരുമാനമായിട്ടുണ്ടെങ്കിലും ഗംഗാവലിപ്പുഴയിലെ ഒഴുക്ക് കണക്കിലെടുത്ത് മാത്രമെ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളു. നിലവില്‍ സെപ്റ്റംബര്‍ 11 വരെ ഉത്തരകന്നഡ ജില്ലയിലും കര്‍ണാടകയുടെ തീരദേശജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗംഗാവലിപ്പുഴയുടെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴ പെയ്താല്‍ ഡ്രഡ്ജര്‍ കൊണ്ട് വരുന്നതിനും അത് പ്രവര്‍ത്തിപ്പിക്കുന്നതിനും തടസ്സം നേരിട്ടേക്കും.കാര്‍വാര്‍ ആസ്ഥാനമായുള്ള സ്വകാര്യ ഡ്രെഡ്ജിംഗ് കമ്പനിയുടെ ഉടമസ്ഥതയില്‍ ഉള്ള ഡ്രഡ്ജര്‍ ആണ് ടഗ് ബോട്ടില്‍ എത്തിക്കുക.