
ന്യൂഡൽഹി: ഇടക്കാല ജാമ്യം അവസാനിച്ചതോടെ ന്യൂഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലേക്ക് മടങ്ങി. രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ജയിലിലേക്ക് മടങ്ങിയത്. ഹനുമാന്‍ ക്ഷേത്രത്തിലും കെജ്രിവാൾ സന്ദർശനം നടത്തി. എക്സിറ്റ് പോളുകള്‍ തട്ടിപ്പാണെന്നും ജൂൺ നാലിന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്നും കെജ്‍രിവാൾ പറഞ്ഞു. പ്രതിപക്ഷ പാർട്ടിക്കാരെ ആശയക്കുഴപ്പത്തിലാക്കാനാണ് തട്ടിപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
ജാമ്യം നൽകിയതിന് സുപ്രീംകോടതിക്ക് നന്ദിയെന്ന് പ്രതികരിച്ച അരവിന്ദ് കെജ്രിവാൾ ജയിലില്‍ തനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ലെന്നും പറഞ്ഞു. പാർട്ടിക്ക് വേണ്ടി മാത്രമല്ല രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടി കൂടിയാണ് പ്രചാരണം നടത്തിയത്. ജയിൽ എനിക്ക് എന്ത് സംഭവിക്കുമെന്ന് അറിയില്ല. സംഭവിക്കുന്നത് സംഭവിക്കട്ടെ എനിക്ക് ഭയമില്ല.
എൻ്റെ ശരീരവും മനസും ഈ രാജ്യത്തിന് വേണ്ടിയാണെന്നും അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. മദ്യനയത്തിലെ 100 കോടി രൂപ എവിടെ പോയിയെന്നും അദ്ദേഹം ചോദിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ലഭിച്ച ഇടക്കാല ജാമ്യത്തിന്‍റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് അരവിന്ദ് കെജ്രിവാൾ കീഴടങ്ങുന്നത്.
Arvind kejriwal back to jail after bail term