
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് രാജ്യതലസ്ഥാനത്ത് നടന്ന മദ്യനയ അഴിമതിക്കേസിലെ പ്രധാന സൂത്രധാരനെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞും ഡൽഹിയിലെ റോസ് അവന്യൂ കോടതിയിൽ വാദം തുടരവെയാണ് ഇ ഡി ഇക്കാര്യം അറിയിച്ചത്. കെജ്രിവാളിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നും ഇ ഡി ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം അറസ്റ്റിലായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും എഎപി ഉദ്യോഗസ്ഥൻ വിജയ് നായരും ഉൾപ്പെടെയുള്ള ‘സൗത്ത് ഗ്രൂപ്പിനും’ മറ്റ് പ്രതികൾക്കും ഇടയിലുള്ള ഇടനിലക്കാരനാണ് കെജ്‌രിവാളെന്ന് ഏജൻസി അവകാശപ്പെട്ടു.
മദ്യനയ അഴിമതിയിൽ നിന്നും മൊത്തം ലഭിച്ചത് 600 കോടിരൂപയ്ക്ക് മുകളിലാണെന്ന് ഏജൻസി പറഞ്ഞു. പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി 100 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. സൗത്ത് ഗ്രൂപ്പിൽ നിന്നും ലഭിച്ച 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പ് കാലത്ത് ആം ആദ്മി പാർട്ടി ഉപയോഗിച്ചുവെന്ന് ഇ ഡി വാദിച്ചു.
കൈക്കൂലി വാങ്ങിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയാണ് ഡൽഹി മദ്യനയം ഉണ്ടാക്കിയതെന്നും ആ വലിയ അഴിമതിയുടെ മുഴുവൻ സൂത്രധാരനും കെജ്രിവാൾ ആണെന്നും ഇഡിക്കു വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) രാജു കോടതിയിൽ വാദിച്ചു. കെജ്രിവാളിനെതിരെ കോൾ റെക്കോർഡുകൾ ഉൾപ്പെടെ കൃത്യമായ തെളിവുകൾ ഉണ്ടെന്ന് ഇ ഡി കോടതിയിൽ പറഞ്ഞു.









