
ഡൽഹി: മസ്ജിദ് സർവെകൾക്കെതിരെ രൂക്ഷ വിമർശനവുമായി എ ഐ എം ഐ എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്ത്. തര്‍ക്കങ്ങള്‍ ആളിക്കത്തിക്കാന്‍ വേണ്ടി മതചരിത്രത്തെ ദുരുപയോഗം ചിലർ ചെയ്യുന്നു എന്ന വിമർശനമാണ് ഒവൈസി മുന്നോട്ട് വച്ചിരിക്കുന്നത്. ‘ഇവിടെ ഞാൻ പാര്‍ലമെന്റില്‍ കുഴിച്ച് നോക്കി എന്തെങ്കിലും കിട്ടിയാല്‍ അതിനര്‍ഥം പാര്‍ലമെന്റ് എന്റേതാണെന്നാണോ’ എന്നായിരുന്നു ലോക്സഭയിൽ ഒവൈസി ഉന്നയിച്ച ചോദ്യം. പാര്‍ലമെന്റില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചക്കിടെയായിരുന്നു ഒവൈസിയുടെ ചോദ്യം.
പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾ, പ്രത്യേകിച്ച് മുസ്‌ലിംകൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ച ഒവൈസി ഭരണഘടനാപരമായ അവകാശങ്ങൾ തകർക്കാനുള്ള ശ്രമങ്ങളെ വിമർശിച്ചു. ഉത്തർപ്രദേശിലെ സംഭൽ ജില്ലയിൽ ശാഹി ജമാ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട നടപടികൾ രാജ്യത്തെ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് വ്യതിചലിപ്പിക്കുകയും സംഘർഷങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്ന് ഒവൈസി അഭിപ്രായപ്പെട്ടു.
രാജ്യത്ത് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുകയാണെന്ന് ഒവൈസി ആരോപിച്ചു. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26, 29, 30 എന്നിവ പരാമര്‍ശിച്ചുകൊണ്ട്, മതസ്വാതന്ത്ര്യവും സാംസ്‌കാരിക സ്വത്വത്തിന്റെ സംരക്ഷണവും ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ ഇല്ലാതാക്കപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ‘ഇന്ന്, എന്റെ പെണ്‍മക്കളെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതില്‍ നിന്ന് വിലക്കുകയാണ്. അപ്പോള്‍ ആര്‍ട്ടിക്കിള്‍ 25-ന്റെ പ്രസക്തി എന്താണ്- ഒവൈസി ചോദിച്ചു.